Wednesday, February 26, 2020

ഇവിടെ നീതി .നടപ്പാക്കപ്പെടണം, ഇഛാശക്തിയുള്ളവർ വേണം

Published here as ഇവിടെ നീതി .നടപ്പാക്കപ്പെടണം, ഇഛാശക്തിയുള്ളവർ വേണം

മെയ് 2017 ഗുര്‍ഗാവില്‍ ഒരമ്മ, രോഗാവസ്ഥയിലായ വെറും ഒമ്പതു മാസം പ്രായമായ തന്റെ കുഞ്ഞിനേയും എടുത്തു കൊണ്ട് ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ ആണ് കൂട്ടബലാത്സംഗത്തിനിരയായത്.

തന്റെ കൈയ്യില്‍ നിന്നും റോഡിലേക്ക് വലിച്ചെറിയപ്പെട്ട കുഞ്ഞു മരിച്ചു എന്ന് വിശ്വസിക്കാതെ മെട്രോ കയറി അവര്‍ ആശുപത്രിയില്‍ എത്തിയെങ്കിലും തന്റെ കുഞ്ഞിനെ ജീവനോടെ കിട്ടാനുള്ള ആ അമ്മയുടെ എല്ലാ പ്രയത്‌നവും വെറുതെ ആവുകയായിരുന്നു.

ആ വര്‍ഷം തന്നെ പട്ടാപ്പകല്‍, വിശാഖപട്ടണത്തു ഒരു സ്ത്രീ ബലാത്സംഗത്തിനിരയായപ്പോള്‍ അവരെ രക്ഷിക്കാന്‍ പോലും മുതിരാതെ ആ ക്രൂരകൃത്യം മുഴുവന്‍ ഒരു ഓട്ടോഡ്രൈവര്‍ തന്റെ മോബൈല്‍ ക്യാമറയില്‍ പകര്‍ത്തികൊണ്ടിരുന്നു. വഴിപോക്കര്‍ തങ്ങള്‍ക്കു മുന്നില്‍ ഒന്നും നടക്കുന്നില്ല എന്ന ലാഘവത്തോടെ സ്വന്തം കാര്യങ്ങളില്‍ മുഴുകി കടന്നു പോയി.

ഡല്‍ഹിയില്‍ 2018 ജനുവരിയിലാണ് എട്ടു മാസം പ്രായമായ ഒരു കുഞ്ഞിനെ ഒരു ഇരുപത്തെട്ടു വയസുകാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്.

കത്തുവാ സംഭവത്തിന് ശേഷം സൂറത്തില്‍ ഒരു പെണ്‍കുഞ്ഞു നിഷ്ഠൂരമായി ബലാല്‍സംഗത്തിനിരയായി. 86 മുറിപ്പാടുകള്‍ ആണ് അവളുടെ കുഞ്ഞു ദേഹത്ത് കണ്ടത്.

വാളയാര്‍ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ നിന്ന് നോക്കുമ്പോള്‍ മേല്‍പറഞ്ഞവ നമ്മുടെ രാജ്യത്തു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി അരങ്ങേറിയ അതിക്രൂരമായ അക്രമങ്ങളില്‍ ചിലതു മാത്രം. ഈ രാജ്യത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഈ വിപത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ ഈ സംഭവങ്ങള്‍ തന്നെ ധാരാളം.

ഗോവിന്ദച്ചാമിയെ ഇത്തരുണത്തില്‍ മറക്കുന്നത് ശരിയല്ലല്ലോ.

ഇനി കേരളത്തിലേയ്ക്കു വരാം.

കേരള പൊലീസിന്റെ കണക്കനുസരിച്ചു സ്ത്രീകള്‍ക്കെതിരെയുള്ള പീഡന ( Molestation ) കേസുകളുടെ എണ്ണമെടുക്കുകയാണെങ്കില്‍ 2017 ല്‍ 4413 ല്‍ നിന്ന് 2018 ആകുമ്പോഴേക്കും 4589 ആയിരിക്കുന്നു. കൂടാതെ, അത് പ്രൊവിഷണല്‍ കണക്കുകള്‍ ആണ്. അതായതു എണ്ണം ഇനിയും കൂടാമെന്നു സാരം 2019 ല്‍ ജൂണ്‍ വരെ മാത്രം 2250 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇനി ബലാത്സംഗ കേസുകളുടെ പട്ടികയെടുക്കുകയാണെങ്കില്‍ 2017 ല്‍ 2013 ഉം 2018 ല്‍ അത് 2015 ( പ്രൊവിഷണല്‍) ആകുകയും ചെയ്തു. 2019 ജൂണ്‍ വരെ മാത്രം 1041 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് .

പൊലീസിന്റെ തന്നെ കണക്കനുസരിച്ചു 2017 ല്‍ കുട്ടികള്‍ക്കെതിരായി 1045 ബലാത്സംഗ കേസുകള്‍ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.അതു 2018 ആകുമ്പോഴേക്കും 1204 ( പ്രൊവിഷണല്‍ & E & OE ) ആയിരിക്കുന്നു.

E & OE എന്നു വെച്ചാല്‍ – Errors and Omissions excepted

2019 ജൂണ്‍ വരെ മാത്രം 634 ബലാത്സംഗ കേസുകള്‍ ആണ് പോലീസ് വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത് .

മിക്ക പോക്‌സോ കേസുകളും തീരുമാനമാകാതെ കെട്ടി കിടക്കുന്നു.

ഡല്‍ഹിയില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട നിര്‍ഭയയുടെ ഘാതകരെ സുപ്രീം കോടതി തൂക്കി കൊല്ലാന്‍ വിധിച്ചിട്ടും ഇത് വരെ വധശിക്ഷ നടപ്പിലാക്കിയിട്ടില്ല.

എന്നാല്‍ ഡിസംബര്‍ 13, 2018 ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട് അനുസരിച്ചു നിര്‍ഭയയുടെ ഘാതകരുടെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണം എന്ന ഒരു പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളുകയാണ് ചെയ്തത്.

അതിവേഗ കോടതി 2013 നാണു നിര്‍ഭയയുടെ അപരാധികള്‍ക്കു തൂക്കു കയര്‍ വിധിച്ചത്. പ്രതികളുടെ റിവ്യൂ പെറ്റീഷന്‍ തള്ളിയെങ്കിലും മുകേഷ്, വിനയ്, അക്ഷയ്, പവന്‍ എന്നീ കുറ്റവാളികളുടെ മുന്നില്‍ നിയമത്തിന്റേതായി രണ്ടു വഴികള്‍ കൂടി നില്‍പ്പുണ്ട്. രാഷ്ട്രപതിയുടെ ദയാഹര്‍ജിക്കു അപേക്ഷിക്കുക കൂടാതെ നീതി ശരിയായ രീതിയില്‍ നടപ്പാക്കിയിട്ടില്ല, (അതില്‍ നൂലാമാലകള്‍ ഏറെയുണ്ടെങ്കിലും) എന്ന് കാണിച്ചു ഒരു ക്യൂറേറ്റീവ് പെറ്റീഷന്‍ നല്‍കുക.

രാഷ്ട്രപതിക്ക് മുന്നില്‍ വരുന്ന ദയാഹര്‍ജികളുടെ മേല്‍ തീരുമാനമെടുക്കുന്നതിനായി ഒരു കൃത്യ സമയ പരിധിയൊന്നുമില്ല. എന്നാല്‍ 2014 ലെ സുപ്രീം കോടതി വിധിയനുസരിച്ചു ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വൈകുകയാണെങ്കില്‍ ഒരുപക്ഷെ വധശിക്ഷ ജീവപര്യന്തം ആയി തീരാനുള്ള സാധ്യത കുറവല്ല. (കടപ്പാട് : ഇന്ത്യ ടുഡേ )

ഡിസംബര്‍ 2012 നാണു നിര്‍ഭയ കൊല്ലപ്പെടുന്നത്. ഇപ്പോള്‍ വര്‍ഷം 2019.

നിയമം അതിന്റെ വഴിക്കു മാത്രമേ പോകൂ എന്ന് പറയാമെങ്കിലും സംസ്ഥാനത്തും രാജ്യത്തും ക്രമാതീതമായി വളര്‍ന്നു കൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി നടക്കുന്ന ഇത്തരം ഭവിഷ്യത്തുക്കളെ മറ്റേതെങ്കിലും വിധത്തില്‍ നേരിടാനുള്ള പ്രതിവിധി ഇത് വരെ നമുക്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നുള്ളത് ഒരു വലിയ ചോദ്യമാണ്.

എവിടെയാണ് നമുക്ക് തെറ്റ് പറ്റുന്നത്. എവിടെയോ പറ്റുന്നുണ്ട് എന്ന് തീര്‍ച്ച. തെറ്റ് തിരുത്താനുള്ള ഇച്ഛാശക്തി നമ്മള്‍ കാണിക്കുന്നുണ്ടോ ? അതില്ലാത്തോളം കാലം ദൈവത്തിന്റെ നീതി നടപ്പാക്കപ്പെടുമെന്നു കരുതുന്നത് മൂഢത്വമല്ലേ ?

നാം പലപ്പോഴും വിസ്മരിക്കുന്ന ഒരു കാര്യം ദൈവത്തിന്റെ നീതി പലപ്പോഴും നടപ്പാക്കപ്പെടുന്നത് ഇച്ഛാശക്തിയുള്ള മനുഷ്യരില്‍ കൂടി ആണെന്നാണ്. അത് ഒരു വ്യക്തിയായിരിക്കാം അല്ലെങ്കില്‍ അത്തരത്തിലുള്ള വ്യക്തികളടങ്ങിയ ഒരു കൂട്ടായ്മയോ ഒരു സിസ്റ്റമോ എടുക്കുന്ന നടപടികള്‍ ആയിരിക്കാം. അങ്ങനെ ഒരു നീതി നടപ്പാക്കാന്‍ വൈകുന്നുവെങ്കില്‍ അതിനര്‍ത്ഥം അത്തരം ഇച്ഛാശക്തിയുമുള്ളവര്‍ നമ്മുടെ നാട്ടില്‍ കുറവാണെന്നു തന്നെയാണ്.

”The government you elect is the government you deserve.’എന്ന തോമസ് ജെഫേഴ്സന്റെ വാക്കുകള്‍ കൂടെ കൂടെ ഓര്‍ക്കുന്നത് നല്ലതാണ്.

- ഷാലറ്റ് ജിമ്മി

No comments:

Post a Comment

രാത്രിയുടെ യാമങ്ങളിൽ .....

  രാത്രിയുടെ യാമങ്ങളിൽ കറുത്തിരുണ്ട ആകാശത്തിനു  താഴെ, കണ്ണ് ചിമ്മി നിൽക്കുന്ന മണ്ണെണ്ണ വിളക്കിനു മുന്നിലിരുന്ന്‌ ഭാവിയുടെ നേർരേഖകൾ വായിച്ചു ...