Friday, November 30, 2018

ഒരു പാണിയേലിപ്പൊരു യാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ തങ്കപ്പൻ ചേട്ടൻ..

published here as

  1. കാട്ടാനകളെ ഭയക്കാത്ത, കാടിനെ സ്‌നേഹിക്കുന്ന തങ്കപ്പന്‍ ചേട്ടന്‍…
  2. കാട്ടാനകളെ ഭയക്കാത്ത, കാടിനെ സ്നേഹിക്കുന്ന തങ്കപ്പന്‍ ചേട്ടന്‍


ഏകദേശം മൂന്നു വർഷങ്ങൾക്കു മുൻപ് ഒരു പാണിയേലിപ്പൊരു യാത്രക്കിടയിലാണ് തങ്കപ്പൻ ചേട്ടനെ കാണുന്നത്. അതും കയറ്റുവയിൽ വെച്ച് .പാണിയേലിപ്പോരിൽനിന്നും രണ്ടു കിലോമീറ്റർ അകലെയാണ് കയറ്റുവ.
സാധാരണ ടൂറിസ്റ്റുകൾക്ക് അപ്രാപ്യമായ സ്ഥലം. പത്രത്തിൽ നിന്നായതു കൊണ്ടാവാം ഞങ്ങൾക്ക് കയറ്റുവയിലേക്കു പോകുവാൻ ബുദ്ധിമുട്ടുണ്ടായില്ല. കൂടാതെ, വനസംരക്ഷണ സമിതിയുടെ പ്രസിഡന്റ് എംഎം ബിനുവിനെ കണ്ടു മുട്ടിയത് വലിയൊരു അനുഗ്രഹമായി. ബിനുവാണു ഞങ്ങളെ കയറ്റുവയിലേക്കു നയിച്ചത്.

പണിയേലിപ്പോരിൽ നിന്നും ഒരു ചെറിയ കാട്ടിലൂടെ വേണം കയറ്റുവയിൽ എത്താൻ. കുത്തനെ ഉള്ള റോഡ് ആയതിനാൽ നടന്നു പോകുന്നത് അത്ര സുഖകരമായ കാര്യമായിരുന്നില്ല. അത് കൊണ്ട് ബിനുവിൻറെ സഹായത്തോടെ ഒരു അംബാസിഡർ കാർ തരപ്പെടുത്തി ഞങ്ങൾ യാത്ര തുടങ്ങി. നല്ല ഇറക്കം ആയതു കൊണ്ട് കാൽനടയായി പോകുന്നതിനേക്കാൾ വളരെ പതുക്കെ ആയിരുന്നു ഞങ്ങളുടെ കാർ നീങ്ങികൊണ്ടിരുന്നത്.

യാത്രയ്ക്കിടയിൽ ബിനു ഒരു ചെറുപുഞ്ചിരിയോടെ പറഞ്ഞു ” നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ കാട്ടാനയെയോ കാട്ടാനകളെയോ കാണാം.”
ആനക്കമ്പം പെരുത്ത് നിൽക്കുന്ന ഒരു നാട്ടിൽ നിന്ന് വരുന്ന എനിക്ക് പക്ഷെ എന്തോ ഒരു വല്ലാത്ത ഭീതിയാണ് അത് കേട്ടപ്പോൾ തോന്നിയത്.കൂടാതെ,ഇടയ്ക്കിടയ്ക്ക് കുറുക്കന്മാരും, ചിലപ്പോൾ പുലിയെയും ഇവിടെ കണ്ടു വരാറുണ്ട് എന്ന് പറഞ്ഞതും, ആ ഭയം ഇരട്ടിപ്പിച്ചു.


അങ്ങനെ സംഭവ ബഹുലമായി മാറിയേക്കാമായിരുന്ന ആ യാത്ര കഴിഞ്ഞു ഞങ്ങൾ കയറ്റുവയിൽ എത്തി …
വഴിയരികിൽ ഇരുവശത്തായി ഇടതൂർന്ന് നിൽക്കുന്ന കൊക്കോ മരങ്ങൾ. മിക്കതും കായ്ച്ചിട്ടുണ്ട് …
അങ്ങിങ്ങായി അടഞ്ഞു കിടക്കുന്ന വളരെ സുന്ദരമായ ചെറിയ വീടുകൾ.

ഒരു വർഷത്തിന് മുൻപ് ഏകദേശം 25 കുടുംബങ്ങൾ കയറ്റുവയിൽ പാർത്തിരുന്നു.എന്നാൽ തങ്ങളുടെ വീട്ടു മുറ്റത്തേയ്ക്ക് ആനയിറങ്ങി വന്നു തുടങ്ങിയപ്പോൾ അവർക്കു അവിടെ നിന്നും താമസം മാറ്റേണ്ടതായി വന്നു.

ആനകൾ അവരെ ഉപദ്രവിച്ചിട്ടൊന്നുമില്ലെങ്കിലും കുട്ടികൾ ഉള്ളത് കൊണ്ട് അറിഞ്ഞുകൊണ്ട് അപകടത്തിൽ ചാടേണ്ടതില്ല എന്ന് അവർ കരുതി .
എന്നാൽ എല്ലാം ഇട്ടെറിഞ്ഞു പോകാൻ കഴിയില്ലായിരുന്നു. അവർക്കു അവിടെ ഉണ്ടായിരുന്ന ഏക്കർ കണക്കിനുള്ള കൃഷിഭൂമി തന്നെ കാരണം. അത് കൊണ്ട് ഈ കുടുംബങ്ങളിലെ പുരുഷന്മാർ അതിരാവിലെ വന്നു പണിയെല്ലാം ഒതുക്കി ഒരു അഞ്ചരയോട് കൂടി അവിടം വിടും ..അഞ്ചര കഴിഞ്ഞാൽ പിന്നെ കയറ്റുവാ കാട്ടാനകളുടെ വിഹാര കേന്ദ്രമാണ്.

25 കുടുംബങ്ങൾ കയറ്റുവാ വിട്ടുപോയപ്പോൾ മൂന്നു പേർ അവിടെ തന്നെ താമസിക്കാൻ തീരുമാനിച്ചു. അതിലൊരാളായിരുന്നു നമ്മുടെ തങ്കപ്പൻ ചേട്ടൻ.
കഷ്ടിച്ച് ഒരു അഞ്ചടി പൊക്കം കാണും. നിർവികാരമായ മുഖം. സംസാരവും അതുപോലെതന്നെ.
തങ്കപ്പൻ ചേട്ടന് പോകാൻ ഒരിടവുമില്ലായിരുന്നു..കാൻസർ പിടിപെട്ട അദ്ദേഹത്തെ സ്വന്തം കുടുംബം കയ്യൊഴിയുകയായിരുന്നു. എന്നാൽ ചുറ്റുമുള്ളവരുടെ അഭിപ്രായങ്ങൾ കേട്ടപ്പോൾ അതിനൊരു മറുവശം ഇല്ലാതില്ല എന്ന് എനിക്ക് തോന്നി. ഏതായാലും അതിലേക്കു ഞാൻ കടക്കുന്നില്ല.

ജീവിതത്തിൽ ഒരു മനുഷ്യൻ ഏതു സാഹചര്യങ്ങൾ കൊണ്ടുമാകട്ടെ ഒറ്റപ്പെട്ടു പോയാൽ അത് ഭീകരമായ ഒറ്റപ്പെടൽ തന്നെയാണ്.

” കാട്ടാനകളെ പേടിയില്ലേ,” എന്ന് ചോദിച്ചപ്പോൾ ” ഇല്ല ” എന്നായിരുന്നു മറുപടി. ” അവറ്റകൾ എന്നെ 
ഉപദ്രവിക്കില്ല. നമ്മൾ അങ്ങോട്ട് ഉപദ്രവിച്ചാൽ മാത്രമേ അതുങ്ങൾ ഇങ്ങോട്ടു ഉപദ്രവിക്കൂ . പിന്നെ അവരെ ഓടിക്കണമെങ്കിൽ ഒരു ബക്കറ്റിൽ വിളക്കോ മെഴുകുതിരിയോ കത്തിച്ചു വെച്ചാൽ മതി.” എന്ന് ധൈര്യത്തോടെ പറഞ്ഞ തങ്കപ്പൻ ചേട്ടനോട് അവിടെ ഉണ്ടായിരുന്ന ചിലർ ഒരു മറുചോദ്യം ചോദിച്ചു:

” അപ്പോൾ കുറച്ചു ദിവസം മുൻപ് തങ്കപ്പൻ ചേട്ടനെ ആന ഓടിപ്പിച്ചതോ “. ഒട്ടും കൂസാതെ തന്നെ പുള്ളി മറുപടി തന്നു . ” രണ്ടു ദിവസം മുൻപ് ഒരു കാട്ടാന എന്നെ ഓടിപ്പിച്ചും. ഇടുങ്ങിയ വഴി ആയിരുന്നത് കൊണ്ട് എനിക്ക് മുന്നോട്ടു പോകാൻ കഴിഞ്ഞില്ല . പക്ഷെ ഞാൻ എങ്ങനെ ഒക്കെയോ ആനയുടെ ശ്രദ്ധ തിരിച്ചു വിട്ടു . എന്നിട്ടു ദാ ..ആ കാണുന്ന വീടിൻ്റെ ടെറസിൽ കയറി പറ്റി. കുറേ നേരം അവൻ എന്നെ കാത്തു നിന്നു. കാണാതായപ്പോൾ സ്ഥലം വിട്ടു.”

തങ്കപ്പൻ ചേട്ടന്റെ ചെറിയ കൂരയെക്കാൾ കുറച്ചു കൂടി വലുപ്പം കാണും ആ ടെറസ് വീടിനു.

ചിലർ അങ്ങനെയാണ് …ഒരു പതർച്ചയും ഇല്ലാതെ …അത് ഒരനുഗ്രഹം കൂടിയാണ്.

അപ്പോഴേക്കും ഏകദേശം ആറു മണിയായി ..ആരൊക്കെയോ വിളിച്ചു പറയുന്നുണ്ടായിരുന്നു ” ഇനി നിൽക്കണ്ടട്ടോ ഇവിടെ . ഒരുത്തൻ ദേ പതിയെ ഇങ്ങോട്ടേക്കു ഇറങ്ങിയിട്ടുണ്ട് .”

ഞങ്ങൾ പിന്നെ വൈകിച്ചില്ല.. തിരിച്ചുള്ള യാത്രയിൽ “മത്തായി ചേട്ടനെ” കണ്ടു..ഒട്ടും സ്ഥലമില്ലാതിരുന്ന ഞങ്ങളുടെ കാറിൽ ഞങ്ങൾ അദ്ദേഹത്തെയും കയറ്റി. ആശുപത്രിയിൽ കിടക്കുന്ന ഭാര്യക്ക് കഞ്ഞിയും ആയിട്ട് പോകുകയായിരുന്നു, കക്ഷി .

ആ കാട്ടിലൂടെ നടന്നു വേണം ബസ് സ്റ്റോപ്പിൽ എത്താൻ. തങ്കപ്പൻ ചേട്ടൻ കൂടാതെ അവിടെ താമസിക്കാൻ തീരുമാനിച്ച മറ്റു രണ്ടു പേര് ഈ മത്തായി ചേട്ടനും ഭാര്യയുമായിരുന്നു.

” പ്രാരാബ്ധങ്ങൾ എല്ലാം ഒഴിഞ്ഞു. ഇനി ഞങ്ങൾ രണ്ടു പേർ മാത്രം . വരുന്നിടത്തു വെച്ച് കാണാം.”

ചിലപ്പോൾ ഇത്തരം ഓർമ്മകൾ ഒരു ഓർമ്മപ്പെടുത്തലുകൾ കൂടി ആണ് . ഞാൻ ഒരു നെടുവീർപ്പോടെ കൊച്ചിയെത്തുന്നതും കാത്തിരുന്നു.



പിൻകുറിപ്പ് : കൊച്ചിയിൽ നിന്നും 55 km അകലെയാണ്  ണിയേലിപ്പോര് എന്ന വിനോദസഞ്ചാര കേന്ദ്രം.


Pic courtesy : Mithun Vinod



Monday, November 19, 2018

തിമ്മയ്യയുടെ മുറിയിലെ പ്രേതബാധ


വിശാലമായ പറമ്പ് …അങ്ങിങ്ങായി തൊട്ടുരുമ്മി നിൽക്കുന്ന കുള്ളൻ മാവുകൾ ….കൂട്ടിനു, പേരറിയാത്ത ഒട്ടനവധി മരങ്ങളും……എങ്ങും പച്ചപ്പ്‌…

അതിനിടയിൽ തൊട്ടു തൊടാതെ എന്ന മട്ടിൽ നിൽക്കുന്ന ഓടിട്ട വളരെ ചെറിയ വീടുകൾ. ചെറിയ കെട്ടിടങ്ങൾ അങ്ങിങ്ങായി ഉണ്ടെങ്കിലും എല്ലാം ഒരു ദീപ് കണക്കെ നിൽക്കുന്നു, ഒന്നിനൊന്നോടു തീർത്തും ബന്ധമില്ലാതെ…

ശരിക്കും പറഞ്ഞാൽ എൻ്റെ കുട്ടിക്കാലത്തു ഞാൻ ഓടിക്കളിച്ചു നടന്നിരുന്ന പറമ്പിൻറെ പ്രതീതി ജനിപ്പിക്കുമാറ് ഒരിടം.

ആ വിശാലമായ പറമ്പിൻറെ ഒത്ത നടുവിലായി വിസ്തൃതിയും ആഴവും ഉള്ള ഒരു വലിയ കിണർ. ഒരു സുന്ദര ദൃശ്യം കണക്കെ അതിൻ്റെ അഗാധതയിലേക്കു നീണ്ടു കിടക്കുന്ന കൽപ്പടവുകൾ.

വേനൽക്കാലമായതു കൊണ്ടാകാം അതിൽ ഒരു തുള്ളി വെള്ളം പോലുമുണ്ടായിരുന്നില്ല. പക്ഷെ അതിൽ വക്കോളം വെള്ളമുണ്ടാകുമെന്നും, അപ്പോൾ അതിനു മറ്റൊരു മുഖമാണെന്നും ഞാൻ മനസിലാക്കിയത് എൻ്റെ സഹപ്രവർത്തകൻ അത്തരത്തിലൊരു പടം കാണിച്ചു തന്നപ്പോഴാണ്.

കണ്ടു കഴിഞ്ഞാൽ കേരളം എന്ന് തോന്നിപ്പിക്കുമെങ്കിലും, എന്നെ ഭ്രമിപ്പിച്ച ആ സ്ഥലം ബാംഗ്ലൂരിലെ കൊത്തന്നൂരിനുള്ള ഒരു എൻജിഒ ആയിരുന്നു. ഒരു കോൺഫെറെൻസിൻറെ ഭാഗമായിട്ടായിരുന്നു ഞാൻ അവിടെ പോയത് .

ആദ്യത്തെ ഇടവേള കിട്ടിയ സമയം ഞങ്ങളിൽ പലരും സൊറ പറഞ്ഞു ആ കിണറിനരികിൽ ചുറ്റി പറ്റി നിന്നു. എന്നാൽ അതിലേക്കു ഇറങ്ങാനുള്ള അവസരം ലഭിച്ചത് ഉച്ചഭക്ഷണത്തിനായുള്ള ഇടവേളയിൽ ആയിരുന്നു . പലരും ആയാസകരമായി ആ കല്പടവുകളിലൂടെ ഇറങ്ങി കിണറിൻറെ ആഴത്തിൽ നിലയുറപ്പിച്ചപ്പോൾ എനിക്കും എൻ്റെ സഹപ്രവർത്തകയ്ക്കും പകുതി വരെ പോകാനേ കഴിഞ്ഞുള്ളു .

ചവിട്ടുപടികളിൽ നിറയെ പുളിയനുറുമ്പുകൾ ആയിരുന്നു. കടി കിട്ടിയാൽ അടി തെറ്റുമോ എന്ന പേടി കാരണം ഇറക്കം പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു. എന്നിരുന്നാലും ഒരു പടം എടുത്ത ശേഷമായിരുന്നു ഞങ്ങൾ തിരിച്ചു കയറിയത്. ആ അന്തരീക്ഷത്തെ കുറിച്ച് എഴുതണമെന്നു കലശലായ മോഹമുദിച്ചതു അതിനു ശേഷമായിരുന്നു.

പിന്നീട് മനസിലായി അവിടെ കുറച്ചു ദിവസം താമസിക്കാനുള്ള സൗകര്യം കിട്ടുമെന്ന്. എൻജിഒ ആയതിനാൽ താരതമ്യേന പൈസയും കുറവ്. ഞങ്ങളുടെ കോൺഫെറെൻസിനു പങ്കെടുക്കാൻ ദൂരെ നിന്ന് വരുന്നവർക്ക് അവിടെ താമസ സൗകര്യം ഏർപ്പെടുത്തിയിരുന്നു. അന്ന് ഞാൻ താമസിക്കുന്ന ഇടം കൊത്തന്നൂരിനടുത്തായതിനാൽ എനിക്ക് ആ ഭാഗ്യം ഇല്ലാതെ പോയി. എന്തായാലും, രണ്ടു ദിവസം അവിടെ താമസിച്ചു എൻ്റെ ട്രാവൽ ബ്ലോഗിൽ രണ്ടു വരി കുറിക്കണം എന്ന് തന്നെ ഞാൻ നിശ്ചയിച്ചുറച്ചു.

അന്നത്തെ പരിപാടി കഴിഞ്ഞിറങ്ങിയപ്പോൾ ഇരുട്ട് വീണു തുടങ്ങിയിരുന്നു. ഞങ്ങൾ തിരിച്ചു പോന്നത് ആ കിണറ്റിനരികിലൂടെ ആയിരുന്നു. അപ്പോൾ അതിനു മറ്റൊരു മുഖമായിരുന്നു – ഭീതിയുടെ മുഖം. അതായിരിക്കാം ഒരുപക്ഷെ ഞങ്ങളെയെല്ലാം മരണത്തെയും പ്രേതബാധകളെയും കുറിച്ചുള്ള കഥകൾ പറയാൻ പ്രേരിപ്പിച്ചത് .

കണ്ടതും കേട്ടതും ആയ എല്ലാ കഥകളും വളരെ കുറച്ചു നിമിഷത്തിനുള്ളിൽ തന്നെ ഞങ്ങൾ പങ്കു വെച്ച് പിരിഞ്ഞു . അതിലൊന്ന് എൻ്റെ കുന്നംകുളത്തെ വീടിനടുത്തുള്ള ഒരു ചേടത്തി അവരുടെ പറമ്പിലെ വലിയ കിണറിൽ ചാടി ആത്മഹത്യ ചെയ്ത കഥയായിരുന്നു.

ആ കഥകൾ ഒക്കെ പങ്കു വെച്ചിരുന്ന സമയത്തു ഞങ്ങളുടെ കൂട്ടത്തിൽ ബെല്ലാരിയിൽ നിന്ന് വന്ന തിമ്മയ്യയും ഉണ്ടായിരുന്നു ( അദ്ദേഹത്തിൻ്റെ പേര് മാറ്റി ഉപയോഗിച്ചിരിക്കുന്നു). അവിടെ താമസ സൗകര്യം കിട്ടിയ ഒരാൾ അയാളായിരുന്നു.

നല്ല ചുറുചുറുക്കുള്ള ഒരു മധ്യവയസ്ക്കനായിരുന്നു അയാൾ . ബലിഷ്ഠമായ കയ്യുകൾ , സാമാന്യം നല്ല പൊക്കം , മുടി കുറച്ചു നീട്ടി വളർത്തിയിരുന്നു. കണ്ടാൽ ഏതു കാളക്കൂറ്റനെയും ഒറ്റയ്ക്ക് നേരിടാനുള്ള ചങ്കൂറ്റം ഉണ്ടെന്നു തോന്നി പോകുന്ന തരത്തിലുള്ള തലയെടുപ്പ്.

പിറ്റേ ദിവസം പതിവ് പോലെ കോൺഫറൻസ് തുടങ്ങി. തങ്ങളുടെ അനുഭവങ്ങൾ പങ്കു വയ്‌ക്കേണ്ട സമയമായപ്പോൾ ആദ്യത്തെ ഇടവേളയായി. അപ്പോഴാണ് എൻ്റെ മറ്റൊരു സഹപ്രവർത്തക പറഞ്ഞത്:

” അറിഞ്ഞില്ലേ, നമ്മുടെ തിമ്മയ്യയുടെ കാര്യം?”

” ഇല്ല. എന്ത് പറ്റി ? “

” ഇന്നലെ തിമ്മയ്യ താമസിച്ച മുറിയിൽ പ്രേതബാധ ഉണ്ടായത്രേ.”

” ഉവ്വോ? എന്നിട്ടു എവിടെ തിമ്മയ്യ?”

എൻ്റെ സഹപ്രവർത്തക ചൂണ്ടി കാട്ടിയ ഇടത്തേയ്ക്കു നോക്കിയപ്പോൾ ഞാൻ കണ്ടത് വാടിയ റോസാപ്പൂ കണക്കെ ഇരിക്കുന്ന തിമ്മയ്യയെ ആയിരുന്നു.

ഒട്ടും സമയം കളയാതെ ഞങ്ങൾ തിമ്മയ്യയുടെ അടുത്തെത്തി.

” കേട്ടതൊക്കെ ശരിയാണോ? തിമ്മയ്യ,” ഞാൻ ചോദിച്ചു .

” അതെ മാഡം. ഒക്കെ ശരിയാ ” ഒരു തമാശ കണക്കെ ആ സംഭവം കേട്ടിരുന്ന ഞാൻ അയാളുടെ മുഖത്തെ ഗൗരവഭാവം കണ്ടപ്പോൾ ചെറുതായൊന്നു വല്ലാതായി.

” എവിടെ നിങ്ങൾ താമസിച്ച മുറി. കാണിച്ചു തരുന്നതിൽ വിരോധമുണ്ടോ?, ” ഞാൻ ചോദിച്ചു.

കാണിച്ചു തരാമെന്നു സമ്മതിച്ചു തിമ്മയ്യ ഞങ്ങളെ താൻ താമസിക്കുന്ന മുറിയിലേക്ക് കൂട്ടികൊണ്ടുപോയി.

ഇത്തരം കാര്യങ്ങളെ കുറിച്ച് കേൾക്കുമ്പോൾ പകൽ സമയങ്ങളിൽ അസാമാന്യ ധൈര്യം പ്രകടിപ്പിക്കുകയും , രാത്രിയിൽ ഒരു പോള കണ്ണടയ്ക്കാൻ പാട് പെടുകയും ചെയ്യുന്ന ഞാൻ ആ മുറിയിൽ എത്തിയതും എല്ലാ മുക്കും മൂലയും വിശദമായി പരിശോധിക്കുവാൻ തുടങ്ങി.

വലുപ്പമുള്ള മുറിയാണെങ്കിലും, ഒരു വലിയ ഗോദറേജിന്റെ ഇരുമ്പളമാരയും രണ്ടു കട്ടിലുകളും ഇട്ടിരുന്നതിനാൽ വളരെ ഇടുങ്ങിയതായി തോന്നി. ചെറിയ രണ്ടു കട്ടിലുകളിൽ കൊതുകുവല ഇടുന്നതിനായുള്ള മരക്കാലുകൾ ഘടിപ്പിച്ചിരുന്നു. മുറിയെക്കാൾ വലുപ്പം തോന്നിപ്പിക്കുന്ന വൃത്തിയുള്ള കുളിമുറി. എല്ലാ മുറികളും ഒറ്റ കെട്ടിടങ്ങളായി നിന്നിരുന്നത് കൊണ്ട് ഒന്ന് ബഹളം വെച്ചാൽ പോലും ആരും കേൾക്കില്ല.

രാത്രി മാത്രമല്ല പകലും നല്ല തണുപ്പ്.സന്ധ്യയാകുമ്പോൾ തളം കെട്ടി നിൽക്കുന്ന മൂടല്മഞ്ഞു . കഴിഞ്ഞ രാത്രി ഒരുപക്ഷെ ഇങ്ങനെയായിരിക്കാം, അവിടെ നിന്ന് കൊണ്ട് ഞാൻ വെറുതെ ഊഹിച്ചു.

എന്താ സംഭവിച്ചത് എന്ന് ചോദിച്ചപ്പോൾ തിമ്മയ്യ പറഞ്ഞു തുടങ്ങി. ” ഏകദേശം പതിനൊന്നര പന്ത്രണ്ടായി കാണും. നല്ല തണുപ്പുള്ളതിനാൽ ഞാൻ കരിമ്പടവും പുതച്ചു ഉറങ്ങാൻ കിടന്നു. ഒന്ന് മയങ്ങി പോയ നിമിഷം. പെട്ടെന്ന് ആരോ എൻ്റെ കരിമ്പടം വലിച്ചു മാറ്റുന്നതായി തോന്നി. എന്നാൽ കണ്ണു തുറന്ന എനിക്ക് ഒന്നും കാണാൻ കഴിഞ്ഞില്ല . എൻ്റെ തോന്നലാകാം എന്ന് കരുതി ഞാൻ വീണ്ടും ഉറങ്ങാൻ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ ആരോ പിന്നെയും കരിമ്പടം പിടിച്ചു മാറ്റുന്നത് പോലെ……

ഇത്തവണയും ആരെയും കണ്ടില്ലെങ്കിലും എൻ്റെ കരിമ്പടം കുറച്ചു ദൂരെ ആയി വാതിലിനടുത്തു കിടക്കുന്നതു കണ്ടു ഞാൻ ഞെട്ടി. ഇത് ഒരു രണ്ടു മൂന്ന് തവണ ആവർത്തിച്ചപ്പോൾ ഞാൻ ഭീതിയാൽ വിറയ്ക്കാൻ തുടങ്ങി. പലതവണ കൂടെയുള്ളവരെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. പേടിച്ചവശനായ ഞാൻ കുറച്ചു കഴിഞ്ഞപ്പോൾ എങ്ങനെയോ മയങ്ങിപ്പോയി. രാവിലെ എഴുന്നേറ്റു നോക്കിയപ്പോൾ കൊതുകുവല കെട്ടുന്നതിനായി നാട്ടിയ കാലിൽ തൂക്കിയിട്ടിരിക്കുന്ന എൻ്റെ പാൻറ്സ് മുൻവാതിൽ തുറന്നപ്പോൾ അതിനു മുന്നിൽ കിടക്കുന്നു, ആരോ എടുത്തെറിഞ്ഞത് പോലെ, അതും പൂട്ടിയിട്ട മുൻവാതിലിനു വെളിയിൽ ..”

കഥ കേട്ട ഞാൻ എന്ത് പറയണം എന്നറിയാതെ കുഴങ്ങി. കൂടെ നിന്നവർ പലരും അയാളറിയാതെ അയാളെ കളിയാക്കുന്നുണ്ടായിരുന്നുവെങ്കിലും, അയാൾ കഥ മെനയുകയായിരുന്നു എന്ന് എനിക്ക് അശ്ശേഷം തോന്നിയില്ല.

ഒരുപക്ഷെ കഴിഞ്ഞ ദിവസത്തെ സംഭാഷണശകലങ്ങൾ ആയിരിക്കുമോ അയാളെ കൊണ്ട് അങ്ങനെ ഒക്കെ തോന്നിപ്പിച്ചത്. അതോ ശരിക്കും ആ മുറിയിൽ പ്രേതബാധയുണ്ടായിരുന്നോ ?
പോസിറ്റീവ് എനർജി ഉണ്ടെങ്കിൽ നെഗറ്റീവ് എനർജിയും ഉണ്ട് എന്നല്ലേ ? പക്ഷെ ഇത് നെഗറ്റീവ് എനർജി ആകണമെന്ന് നിര്ബന്ധമില്ലല്ലോ ? അല്ലേ ?

സ്വന്തം അനുഭവങ്ങൾ പങ്കിടാനുള്ള വേളയിൽ ഇത് പറഞ്ഞു കൂടെ എന്ന് ചോദിച്ചപ്പോൾ, തിമ്മയ്യ വളരെ ദയനീയമായി അത് നിരാകരിച്ചു.

” വേണ്ട മാഡം. ഒരു രാത്രി മുഴുവൻ ഞാൻ അനുഭവിച്ചതാ. ആരും വിശ്വസിക്കില്ല. ആൾക്കാരുടെ മുൻപിൽ ഞാൻ ഒരു പരിഹാസ കഥാപാത്രമാകും. വെറുതെ എന്തിനാ ,” എന്ന് പറഞ്ഞു തിമ്മയ്യ നടന്നകലുന്നത് ഞാൻ നോക്കി നിന്നു.

അയാള് പറഞ്ഞത് സത്യമാണ്. നമ്മുടെ , ചിന്തകൾ , തോന്നലുകൾ , അനുഭവങ്ങൾ മറ്റുള്ളവർക്ക് യാഥാർഥ്യങ്ങളായി തോന്നണമെന്നു നിർബന്ധമില്ലല്ലോ, അല്ലേ ?

ഏതായാലും അവിടെ തനിയെ താമസിച്ചു ബ്ലോഗ് എഴുതുന്ന ആഗ്രഹം താത്ക്കാലത്തേയ്ക്കു ഞാൻ ഉപേക്ഷിച്ചു.

കല്യാണം കഴിക്കേണ്ടതിൻറെ ആവശ്യകത മനസ്സിലാക്കിയതും അപ്പോഴായിരുന്നു. 😎😎😎🤭🤭🤒

– ഷാലറ്റ് ജിമ്മി

Wednesday, November 14, 2018

ദൈവത്തെ കണ്ട ഹസ്സനിക്ക


എറണാകുളം ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലെ രോഗികളെ ശുശ്രൂഷിക്കുന്ന പീറ്റർ ചേട്ടൻ പറഞ്ഞിട്ടാണ് അന്ന് ഞാൻ അവിടെ എത്തിയത്. എന്നത്തേതും പോലെ ഒരു സ്റ്റോറി എഴുതുകയായിരുന്നു ലക്‌ഷ്യം.

ഞാൻ അവിടെ ചെല്ലാമെന്നു സമ്മതിച്ചെങ്കിലും എന്തെഴുതണം എന്ന് ഒരു പിടിയും ഇല്ലായിരുന്നു.

” കുഞ്ഞൊന്നു ഇങ്ങോട്ടു വരൂ. എനിക്കുറപ്പാണ് ഒന്നല്ല പല ജീവിതങ്ങളെ കുറിച്ച് എഴുതാൻ ഉണ്ടാകും.” എന്ന് പീറ്ററുചേട്ടൻ പറഞ്ഞപ്പോൾ മറ്റൊന്നും ചിന്തിക്കാൻ നിന്നില്ല.

ഐസൊലേഷൻ വാർഡിൻറെ മുറ്റത്തെത്തിയതും ഒരു പത്തെഴുപതു വയസ്സു തോന്നിക്കുന്ന ഒരു വൃദ്ധൻ എനിക്ക് നേരെ കൈ നീട്ടി ക്കൊണ്ടു ചോദിച്ചു .” മോളെ, ഒരു ഇരുപതു രൂപ തരാമോ ? വീട്ടിലേക്കു പോകാനാ.”

അന്ന് പഴ്സിൽ ഉണ്ടായിരുന്നതോ വെറും അമ്പതു രൂപ . കൂടുതൽ ചിലവാക്കുമോ എന്ന് ഭയന്ന് അന്നൊക്കെ പഴ്സിൽ നൂറു രൂപയിൽ അധികം ഞാൻ വെയ്ക്കാറില്ലായിരുന്നു. വെച്ചിരുന്നെങ്കിൽ എന്ന് ചിന്തിച്ചു പോയ നിമിഷം…. .കയ്യിൽ ഉണ്ടായിരുന്നത് അദ്ദേഹത്തിന് കൊടുത്തു ഞാൻ വാർഡിലേക്ക് ചെന്നു .

കഥ തുടരുന്നതിനു മുൻപ് പീറ്ററുചേട്ടനെ കുറിച്ച് ഒരു രണ്ടു വാക്ക് പറഞ്ഞോട്ടെ .

ഏകദേശം പന്ത്രണ്ടു വർഷങ്ങൾക്കു മുൻപാണ് അദ്ദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ എത്തുന്നത്. അന്ന് ഒരു ശുശ്രൂഷകനായിട്ടല്ല മറിച്ചു രോഗിയായിട്ടായിരുന്നു എന്ന് മാത്രം. ഒരപകടമാണ് അദ്ദേഹത്തെ അവിടെ എത്തിച്ചത്.

ചികിത്സാക്കിടയിൽ അദ്ദേഹം മനസിലാക്കി അവിടെയുള്ള സാമ്പത്തിക ശേഷി കുറവുള്ള രോഗികളുടെ ഏക ആശ്രയം ആശുപത്രിയിൽ നിന്ന്
സൗജന്യമായി കിട്ടിയിരുന്ന ഭക്ഷണമായിരുന്നു എന്ന്. എന്നാൽ ആ സൗജന്യം ആഴ്ച്ചയിൽ മൂന്ന് ദിവസം മാത്രമേ ലഭിച്ചിരുന്നുള്ളൂ .

പിന്നീടുള്ള നാലു ദിവസങ്ങൾ ചിലർ വളരെ ക്ലേശിച്ചു തള്ളി നീക്കുമ്പോൾ മറ്റു ചിലർ ഭക്ഷണമില്ലാതെയുമിരുന്നു .

അപ്പോഴാണ് അവർക്കു ഒരു മുടക്കവും കൂടാതെ ഭക്ഷണം കൊടുക്കുന്നതിനെക്കുറിച്ചു അദ്ദേഹം ചിന്തിക്കാൻ തുടങ്ങിയത്. തുടക്കത്തിൽ ഒരുപാടു ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും അവർക്കു സൗജന്യ ഭക്ഷണം എത്തിച്ചുകൊടുക്കാനുള്ള അദ്ദേഹത്തിൻ്റെ ഉദ്ദ്യമം വിജയം കണ്ടു.

ഇനി കഥയിലേക്ക്‌ തിരിച്ചു വരാം …

വാർഡിലേക്ക് കടക്കാൻ നേരം എനിക്കോർമ്മ വന്നത് മറ്റൊരിക്കൽ ആ ആശുപത്രിയിലെ തന്നെ മുതിർന്ന ഡോക്ടറായ Dr മോഹൻ പാലിയേറ്റീവ് കെയറിലേക്കു കടക്കുന്നതിനു മുൻപ് എന്നോട് ചോദിച്ച ചോദ്യമായിരുന്നു …” അവിടത്തെ അവസ്ഥ കണ്ടാൽ കരയുമോ ” എന്ന്

” തീർച്ചയായും കരയും ” എന്ന് ഞാൻ മറുപടി കൊടുക്കുകയും ചെയ്തു.

ഇവിടെയും അവസ്ഥ മറിച്ചൊന്നുമായിരുന്നില്ല.തീർത്തും പരിതാപകരം . HIV, കാൻസർ തുടങ്ങിയ ഒട്ടനവധി രോഗങ്ങൾ കൊണ്ടവശരായവർ .

ചിലർ അനാഥരായിരുന്നു എങ്കിൽ മറ്റു ചിലരെ ബന്ധുമിത്രാദികൾ ഒരു ബാധ്യതതായി കണ്ടു ഉപേക്ഷിച്ചതായിരുന്നു.

ഒരു കട്ടിലിൽ മൂന്നു പേർ വീതം കിടക്കുന്നു . അവരുടെ ശരീരങ്ങൾ അത്രയും ശുഷ്ക്കിച്ചതുകൊണ്ടാവാം യാതൊരു പരിഭവവുമില്ലാതെ ഒരേ കട്ടിലിൽ അവർ ഒരുമിച്ചു കിടന്നിരുന്നത്.

ഇതൊക്കെ കണ്ടതും നെഞ്ചിൽ ഒരു പാറക്കല്ല് എടുത്തു വച്ചതു പോലെ തോന്നി എനിക്ക് . ശ്വാസം കിട്ടാത്തതു പോലെ….. അപ്പോഴൊക്കെ ഞാൻ ഫോൺ ചെയ്യാനെന്ന ഭാവത്തിൽ പുറത്തു കടക്കും.എന്നിട്ടു തിരിച്ചു വരും.

ഞാൻ ആരോടും ഒരു ചോദ്യവും ചോദിച്ചില്ല..

പക്ഷെ അത്രയും പരിതാപകരമായ അവസ്ഥയിലും എനിക്കൊരു പുഞ്ചിരി നൽകുവാൻ അവരാരും ഒരു വൈമനസ്യവും കാണിച്ചില്ല .

ചുറ്റും ഒന്ന് കണ്ണോടിക്കുന്നതിനിടയിലാണ് ഞാൻ ഹസ്സനിക്കയെ കാണുന്നത് .

ആ മുറിയുടെ ഒത്ത നടുവിൽ നിലത്തു ഒരു പായയിൽ മലർന്നു കിടയ്ക്കുന്നു . ഹസ്സനിക്കയുടെ തലയ്ക്കാം ഭാഗത്തായി കുറച്ചു സഞ്ചികൾ ഇരിപ്പുണ്ട് . അതിലൊക്കെ പ്രാർത്ഥനാപുസ്തകങ്ങൾ…ഇന്ന മതസ്ഥരുടെ എന്നില്ല …എല്ലാവരുടെയും ഉണ്ട് …

അദ്ദേഹത്തിനടുത്തേയ്ക്കു നടന്നടുക്കുന്നതിനിടയിൽ പീറ്ററു ചേട്ടൻ ഹസ്സനിക്കയെ കുറിച്ച് പറഞ്ഞു…” രണ്ടു വർഷമായി ഇതേ കിടപ്പാണ് .”

ശരീരം മൊത്തം തളർന്ന ഹസ്സനിക്കയ്ക്കു ഒന്ന് തിരിഞ്ഞു കിടക്കാൻ പോലുമാകുമായിരുന്നില്ല .

കർണ്ണാടക സ്വദേശിയായ ഹസ്സനിക്ക കേരളത്തിൽ ലോട്ടറി ടിക്കറ്റ് വിറ്റാണ് കുടുംബം പുലർത്തിയിരുന്നത്. നിനച്ചിരിക്കാതെയുണ്ടായ ഒരപകടം അദ്ദേഹത്തിൻ്റെ ജീവിതത്തിന്റെ അടിത്തറയെ തന്നെ ഇളക്കി. ചലനശേഷി നഷ്ടപ്പെട്ടു. പിന്നീട് ദേഹം മുഴുവൻ തളർന്നു കിടപ്പായി .

ഭാരമായി തോന്നിയപ്പോൾ ഭാര്യയും രണ്ടു മക്കളും ഉപേക്ഷിച്ചു പോയി . അമ്മയും ഒരു ജ്യേഷ്ഠനും ഉണ്ട്. പക്ഷെ അവർക്കു ബാധ്യതയാവാൻ ഹസ്സനിക്ക താല്പര്യപ്പെട്ടില്ല.

ഞാൻ അദ്ദേഹത്തിൻ്റെ അടുത്ത് മുട്ട് കുത്തി ഇരുന്നു. ഒന്നും ചോദിക്കാതെ തന്നെ അദ്ദേഹം പീറ്ററു ചേട്ടൻ പറഞ്ഞ അതേ കഥ ആവർത്തിച്ചു.ഭാര്യയും മക്കളും ഉപേക്ഷിച്ചു പോയതിനെ കുറിച്ച് പറഞ്ഞു .” അവർ ചെയ്തതാണ് ശരി. അവരുടെ മുൻപിൽ ഒരു ജീവിതമുണ്ട്.”

ഹസ്സനിക്കയുടെ അമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. പക്ഷെ അവരെയും ബന്ധപ്പെടാൻ ശ്രമിച്ചില്ല.

” എൻ്റെ ‘അമ്മ ജീവിതക്കാലം മുഴുവനും രോഗിയായ അച്ഛനെ ശുശ്രൂഷിച്ചു തൻ്റെ ജീവിതം തള്ളി നീക്കിയ ആളാണ് . ഒരിക്കൽ കൂടി അവരെ അങ്ങനെയുള്ള അവസ്ഥയിലേക്ക് തള്ളി നീക്കാൻ എനിക്ക് മനസ്സ് വന്നില്ല.”

കരച്ചിൽ നിയന്ത്രിക്കാൻ ഞാൻ നന്നേ പാട് പെടുന്നുണ്ടായിരുന്നു. ഇത് കണ്ട ഹസ്സനിക്ക എന്നോട് പറഞ്ഞു.

” കുട്ടി എന്തിനാണ് ഇങ്ങനെ വിഷമിക്കുന്നത്. എനിക്ക് യാതൊരു പരിഭവവുമില്ല . സന്തോഷമേയുള്ളൂ. ഞാൻ ദൈവത്തെ അറിഞ്ഞത് എൻ്റെ ഈ നിസ്സഹായാവസ്ഥയിലൂടെ ആണ്. ആരോടും ഒരു പരാതിയുമില്ല . കുഞ്ഞിനറിയോ ഇന്നലെ ഏശപ്പൻ ( Jesus Christ )വന്നിരുന്നത് കുഞ്ഞിരിക്കുന്ന അതെ സ്ഥലത്തായിരുന്നു. എന്നോട് കുറച്ചു നേരം സംസാരിച്ചു.”

ഇത് പറയുമ്പോൾ അദ്ദേഹത്തിൻ്റെ മുഖം ഒരു തെളിഞ്ഞ ജലാശയം പോലെ ശാന്തമായിരുന്നു.

അത് കേട്ട് കഴിഞ്ഞപ്പോൾ മേലാകെ ഒരു കോരിത്തരിപ്പ് …..നിയന്ത്രിക്കാൻ പാട് പെട്ടിരുന്ന എൻ്റെ കരച്ചിൽ അങ്ങനെ ധാര ധാരയായി ഒഴുകാൻ തുടങ്ങി.

ഒരിക്കൽ പോലും ഞാൻ ഹസ്സനിക്കപറഞ്ഞതവിശ്വസിച്ചില്ല .

തിരിഞ്ഞു നടക്കുമ്പോഴും എൻ്റെ മനസ്സിൽ ഒരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ..

” എങ്ങനെ പറ്റുന്നു എൻ്റെ ഹസ്സനിക്ക ഇത്രയും തെളിഞ്ഞ മനസ്സോടു കൂടി ഈ നിസ്സഹായാവസ്ഥയിലും ജീവിതത്തോട് പൊരുതാൻ”

– ഷാലറ്റ് ജിമ്മി

Thursday, November 8, 2018

ഗീവർഗീസ് പുണ്യാളനും മുട്ട വഴിപാടും ..

എൻ്റെ കുട്ടിക്കാലത്തിൻറെ ഭൂരിഭാഗവും ഞാൻ ചിലവഴിച്ചത് കുന്നംകുളത്തായിരുന്നു. ഞങ്ങൾ കൽദായ സുറിയാനികളാണെങ്കിലും അന്ന് കുന്നംകുളത്തു കൽദായ പള്ളികളൊന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ ഒരു അവിയൽ പരുവത്തിലായിരുന്നു ഞങ്ങളുടെ ആചാരാനുഷ്ടാനങ്ങൾ . എന്നിരുന്നാലും മനസ് കൊണ്ട് ഒരുപാട് ആസ്വദിച്ച കാലഘട്ടങ്ങളിൽ ഒന്നായിരുന്നു അത്.


കൽദായ പള്ളികളൊന്നും ഇല്ലാതിരുന്നതു കൊണ്ട് ഞായറാഴ്ച കുർബാന കണ്ടിരുന്നത് കത്തോലിക്ക പള്ളിയിലായിരുന്നു. എൻ്റെ മമ്മി വിവാഹത്തിന് മുൻപ് ഒരു കത്തോലിക്കാ സഭക്കാരിയായിരുന്നു എന്നത് തന്നെ കാരണം . വീട്ടിൽ കൽദായ പ്രാർത്ഥന ചൊല്ലും. പിന്നെ നാട്ടുക്കാരോടും ബന്ധുക്കളോടും ഒപ്പം കെങ്കേമമായി ഗീവർഗീസ് പുണ്ണ്യാളൻറെ അടുപ്പുട്ടി ഓർത്തോഡോക്സ് പള്ളിപെരുന്നാളും തിമിർത്താഘോഷിക്കും.


പെരുന്നാളിന് പുണ്യാളൻറെ രൂപമേന്തി നല്ല തലയെടുപ്പുള്ള കൊമ്പൻ പള്ളിക്കു മുൻപിൽ വന്നു തൊഴും.ഒപ്പം ബാൻഡ് മേളവും, പഞ്ചവാദ്യവും പിന്നെ ഞങ്ങൾ നാട്ടുകാരുടെ ആനകമ്പവും. അതൊരു കാണേണ്ട കാഴ്ച തന്നെ ആണ്.


ഇങ്ങനെ ഉള്ള പെരുന്നാളാഘോഷങ്ങളിൽ കൂടിയാണ് ആദ്യമായി ഈ പുണ്യാളൻ എൻ്റെ രാത്രിയിലെ പ്രാർത്ഥനകളിലേക്കു കടന്നു വന്നത് . പിന്നീട് അപ്പാപ്പനും അമ്മാമയും പറഞ്ഞു തന്നിരുന്ന കഥകളിൽ കൂടെ ആ ബന്ധം ഞാനങ്ങു ഊട്ടി ഉറപ്പിച്ചു.

പക്ഷെ എന്നെക്കാളും പുണ്യാളനുമായി ബന്ധം സ്ഥാപിച്ച വേറെ ഒരാളുണ്ടായിരുന്നു. – എൻ്റെ മമ്മി. അന്ന് അവിടങ്ങളിൽ വീട്ടിൽ ഇഴജന്തുക്കളെ പ്രത്യേകിച്ചു പാമ്പിനെ കണ്ടാൽ പുണ്യാളന് വഴിപാടായി പള്ളിയിലേക്ക് മുട്ട കൊടുക്കും. പാമ്പുശല്യം അകറ്റുന്നതിന് വേണ്ടിയിട്ടായിരുന്നു അത്.

തീ തുപ്പുന്ന നീണ്ട ദംഷ്ട്രകളുമുള്ള സര്പ്പത്തിൻറെ രൂപത്തിൽ വന്ന സാത്താനെ കുതിരപ്പുറത്തു വന്നു കുന്തം കൊണ്ട് കുത്തി മലർത്തിയ പുണ്യാളനല്ലേ. എൻ്റെ ഓർമ്മ ശരിയാണെങ്കിൽ ഈ ഉദ്ദിഷ്ട കാര്യത്തിനായി ഏറ്റവും കൂടുതൽ മുട്ടകൾ വഴിപാടായി കൊടുത്തത് എൻ്റെ മമ്മിയായിരിക്കും.

കഥകൾ തുടങ്ങുന്നത് ഇങ്ങനെ

ഈ പറയാൻ പോകുന്ന കഥ പല പ്രാവശ്യമായി ഡാഡി പറഞ്ഞു കേട്ടിട്ടുള്ളതാണ്.

കുന്നംകുളത്തു ഡാഡി തൻ്റെ കട തുടങ്ങിയ കാലം. എനിക്ക് ഒരു രണ്ടോ മൂന്നോ വയസ്സ് കാണും.തൃശ്ശൂരിൽ നിന്നും മമ്മിയെയും എന്നെയും കൂട്ടി കുന്നംകുളത്തു വന്നു ഒരു വാടക വീട്ടിൽ താമസം ആരംഭിച്ചു. തനിച്ചുള്ള ഒരു വീടായിരുന്നില്ല അത് മറിച്ച്‌ ഒരു ചെറിയ കെട്ടിടത്തിൽ രണ്ടു വാതിലുകളോട് കൂടിയ രണ്ടു ചെറിയ വീടുകൾ. ഒരു വശത്തു ഞങ്ങളും മറു വശത്തു വീടിൻ്റെ ഉടമസ്ഥരായ പപ്പായും മമ്മിയും താമസിച്ചിരുന്നു. അവരുടെ ഏക മകൾ ഗ്ലോറി ആൻറി അവരെ അങ്ങനെ വിളിച്ചിരുന്നത് കൊണ്ട് ഞങ്ങൾ മൂവരും അവരെ അങ്ങനെ തന്നെ വിളിച്ചു പൊന്നു.

എന്നും ജോലി കഴിഞ്ഞു ഡാഡി കടയിൽ നിന്ന് വരുന്ന സമയത്തിന് കുറച്ചു മുൻപായി മമ്മി തൊട്ടപ്പുറത്തുള്ള കാർ ഷേഡിന്റെ ഗേറ്റ് തുറന്നിടും. കാർ ഷെഡ് എന്നൊന്നും പറയാൻ പറ്റില്ല ഒരു കുഞ്ഞു പാർക്കിംഗ് ഏരിയ.
.
അങ്ങനെ ഒരു ദിവസം പതിവ് പോലെ മമ്മി ഗേറ്റ് തുറക്കാനായി ഇറങ്ങാൻ തുടങ്ങുകയായിരുന്നു അപ്പോൾ ഉമ്മറത്തിരുന്നിരുന്ന പപ്പാ വിളിച്ചു പറഞ്ഞു ” മോളെ ഇറങ്ങാൻ വരട്ടെ. എന്തോ പന്തികേടുണ്ട്. കണ്ടില്ലേ ആ പൂച്ച കുറെ നേരമായി ചവിട്ടുപ്പടിയിലേക്കു തന്നെ കണ്ണും നട്ടിരിക്കുന്നു. നീ പോയി ഒരു ടോർച്ച് എടുത്തോണ്ട് വാ.”

കേട്ട പാതി കേൾക്കാത്ത പാതി മമ്മി ഓടിപോയി ഒരു ടോർച്ചുമായി വന്നു. പടിക്കലേക്കു ടോർച്ച് അടിച്ചു നോക്കിയപ്പോൾ ദാ ഇരിക്കുന്നു …ഇങ്ങനെ പത്തിയും വിടർത്തിയോണ്ട് ഒരുത്തൻ .

അന്ന് വീടിൻ്റെ മുറ്റത്തു നിന്നാൽ റോഡിനു ഇരുവശമുള്ള വീടുകൾ കാണാം. സന്ധ്യാസമയത്തു എല്ലാവരും വീടിൻ്റെ ഉമ്മറത്തു സൊറ പറഞ്ഞിരിക്കുന്നുണ്ടാകും. കാര്യമറിഞ്ഞതും ദേ …എല്ലാവരും ഞങ്ങടെ വീട്ടുമുറ്റത്ത്….പിന്നെ അവൻ്റെ കാര്യം പറയണോ ? എന്നിട്ടു മമ്മിയോടായി പറഞ്ഞു

” മോളെ …വൈകിക്കേണ്ട പുണ്യാളന് എത്രയും പെട്ടെന്ന് ഒരു വഴിപാട് കൊടുക്ക്. അങ്ങനെ തുടങ്ങിയതാണ് അവർ തമ്മിലുള്ള ബന്ധം.

കുറച്ചു വർഷങ്ങൾ കഴിഞ്ഞു ഞങ്ങൾ തൊട്ടപ്പുറത്തുള്ള ഒരു വിശാലമായ പറമ്പിൽ കുറച്ചു സ്ഥലം വാങ്ങിച്ചു ഒരു വീട് പണിഞ്ഞു . കക്കൂസിനു കുഴിയെടുത്തിട്ടിട്ടുണ്ടായിരുന്നു. എൻ്റെ അപ്പാപ്പനും അനുജനായ പൊറിഞ്ചു പാപ്പനും പണിയുന്ന വീട് ഒന്ന് ചുറ്റി കറങ്ങി കാണുകയായിരുന്നു. കക്കൂസ് കുഴിയുടെ അടുത്തെത്തിയപ്പോൾ ഒന്ന് എത്തി നോക്കിയതേ ഉള്ളൂ. ദേ അവിടെയും കിടക്കുന്നു പത്തിവിടർത്തികൊണ്ടു ഒരുത്തൻ.

ബഹളം കേട്ട് ഓടി എത്തിയ മമ്മി യാതൊരു പതർച്ചയും കൂടാതെ പറഞ്ഞു ” പുണ്യാളന് മുട്ട കൊടുത്തേക്കാം.”

ഇത് കൊണ്ടൊന്നും അവസാനിച്ചില്ല.

ഒരിക്കൽ നിരഗർഭിണിയായിരുന്ന മമ്മി ഡോക്ടറെ കാണാൻ പോകുന്നതിനായി ഡാഡിയെ കാത്തു ഇരിക്കുകയായിരുന്നു. കുറച്ചു ക്ഷീണം തോന്നിയപ്പോൾ മുറിയിൽ പോയൊന്നു മയങ്ങി. കുറച്ചു കഴിഞ്ഞു പതിയെ കണ്ണ് തുറന്നപ്പോൾ ദേ തലയ്ക്കൽ കട്ടിലിൻറെ കാലിൽ ഒരുത്തൻ ഇങ്ങനെ പത്തിയും വിടർത്തിക്കൊണ്ട് …

എന്തുക്കൊണ്ടോ അപ്പോൾ കക്ഷി കരഞ്ഞു ബഹളം കൂട്ടിയില്ല . ഒട്ടും ശബ്ദവും അനക്കവും ഇല്ലാതെ പതുക്കെ എണീറ്റ് നടന്നു ..കുറച്ചകലം ചെന്നതും കരഞ്ഞു വിളിച്ചോണ്ട് അപ്പുറത്തെ വീട്ടിലേക്കോടി. അവിടെ അടയ്ക്ക വെട്ടാൻ വന്ന ചേട്ടത്തിമാർ കാര്യം അറിഞ്ഞതും കയ്യിലെ കത്തികളും കൊണ്ട് ഞങ്ങളുടെ മുറിയിലേക്ക് ഓടി. അവൻ്റെ കാര്യം അവർ പെട്ടെന്ന് തന്നെ ഒരു തീരുമാനമാക്കി.

ആ വിശാലമായ പറമ്പിൽ ഞങ്ങടെ വീടും, ആ പറമ്പിൻറെ ഉടമസ്ഥൻറെ വീടും കൂടാതെ ഒരു ചായപ്പുരയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. തൊട്ടാവാടി മുതൽ മുടി വളരുന്നതിനായി ഞങ്ങൾ കുട്ടികൾ തലയിൽ ചൂടി നടന്നിരുന്ന സീതാർപ്പുല്ല് വരെ ഉണ്ടായിരുന്നു ആ പറമ്പിൽ. കൂടാതെ ഞങ്ങൾക്ക് ചെറിയൊരു പൂന്തോട്ടവും ഉണ്ടായിരുന്നു. റോസാപ്പൂ, ചക്കമുല്ല , പൂച്ചവാല്, ചൂളമരം, അരണമരം …എല്ലാം ആ പൂന്തോട്ടത്തിൽ ഇങ്ങനെ തിങ്ങിനിറഞ്ഞു നിന്നിരുന്നു.

അത് കൊണ്ടാണോ എന്നറിയില്ല ഒരു ചേനത്തണ്ടൻ ഞങ്ങടെ മുറ്റത്തെ നിത്യസന്ദർശകൻ ആയിരുന്നു. അവനു വേണ്ടിയും മുട്ട കൊടുക്കുമായിരുന്നു.

അവധി ദിവസങ്ങളിൽ ഞാൻ കളിക്കാൻ പോകാതെ വീട്ടിൽ ഇരിക്കുന്ന സമയത്തു ചിലപ്പോൾ മമ്മി അടുക്കളയിൽ നിന്ന് വിളിച്ചു പറയുന്നത് കേൾക്കാം ” ഷാലറ്റേ…വേഗം പോയി ആ മുന്നിലെ ജനാല അടച്ചിടൂ..അവനെത്തിയിട്ടുണ്ട്.

മമ്മി ഇതൊക്കെ എങ്ങനെ മനസിലാക്കിയിരുന്നു എന്ന് എനിക്കിപ്പോഴും ഒരുപിടിയുമില്ല . ചോദിച്ചാൽ ഒരു ചെറുപുഞ്ചിരി മാത്രം.

അഞ്ചു വർഷമേ ഞങ്ങൾ ആ വീട്ടിൽ താമസിച്ചുള്ളൂ. അതിനു ശേഷം തൃശ്ശൂർ ടൗണിൽ സ്ഥലം വാങ്ങിച്ചു വേറെ ഒരു വീട് വെച്ചു. സ്വന്തം അപ്പൻറെയും അമ്മയുടെയും അടുത്ത് താമസിക്കുന്നതിനായിട്ടാണ് കുന്നംകുളത്തെ വീട് വിട്ടതെന്ന് ഡാഡി പറയുന്നുണ്ടെങ്കിലും മുട്ട കൊടുത്തു മതിയായിട്ടാണോ എന്നൊരു സംശയം എനിക്കില്ലാതില്ല. എന്നിരുന്നാലും തക്ക സമയത്തു മമ്മിയുടെ സഹായത്തിനായി പുണ്യാളൻ ആളുകളെ അയച്ചിരുന്നു എന്ന് തന്നെയാണ് ഞാൻ ഇപ്പോഴും കരുതുന്നത്.

എന്തൊക്കെയാണെങ്കിലും ഇന്നും മമ്മിക്ക് എന്നെ പോലെ തന്നെ ആ വീടും പരിസരവും ഒത്തിരി ഇഷ്ടമായിരുന്നു.

പിൻകുറിപ്പ് : മറ്റു പല കഥകളും സ്ഥലപരിമിതി മൂലം പറയാതെ വിടുന്നു.

- ഷാലറ്റ് ജിമ്മി

Wednesday, November 7, 2018

ഒരു വിവാഹത്തലേന്ന്


വിരലിലെണ്ണാവുന്ന കല്യാണങ്ങളിൽ മാത്രമേ ഞാൻ പങ്കെടുത്തിട്ടുള്ളൂ . അതും സത്ക്കാരങ്ങളിലൊന്നും പെടാതെ ഭക്ഷണത്തിൽ ഒതുക്കി സ്ഥലം വിടുകയാണ് പതിവ്. ഒരുപക്ഷെ കുഞ്ഞുന്നാളിൽ പങ്കെടുത്തിട്ടുള്ള നല്ല ” വീട്ടുകല്യാണങ്ങളുടെ ” ഓർമ്മകളാകാം ഇന്നത്തെ ഓഡിറ്റോറിയം കല്യാണങ്ങളെ അവഗണിക്കാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

അന്നൊക്കെ ഒരു കല്യാണം ഉണ്ടാകുമ്പോൾ ആ നാട്ടിലെ എല്ലാവരും അവിടെ കാണും.

കല്യാണത്തലേന്നാണ് എനിക്കേറ്റവും ഇഷ്ടം. സ്കൂളിൽ നിന്ന് നേരെ പോകുന്നത് കല്യാണവീട്ടിലേക്കാണ് . അവിടന്ന് ചായയും കടിയും കഴിച്ചു തിരിച്ചു വരും. എന്നിട്ടു രാത്രി ആകുമ്പോൾ ചോറുണ്ണാൻ ഒരോട്ടം.

അങ്ങനെ ഒരു ദിവസം …വളരെ വർഷങ്ങൾക്കു മുൻപ് …അന്ന് എനിക്ക് ഒരു പത്തുപതിനൊന്നു വയസ്സ് കാണും.

” മാപ്പില്ലാത്ത “, അച്ഛനുമമ്മയുടെയും ഡ്യൂപ്ലിക്കേറ്റ് വരെ കിട്ടുന്ന കുന്നംകുളത്തായിരുന്നു എൻ്റെ ചെറുപ്പകാലം. ഞങ്ങളുടെ വീട് നിന്നിരുന്നത് ഒരേക്കറോളും വ്യാപിച്ചു കിടക്കുന്ന ഒരു പറമ്പിലായിരുന്നു. ഞങ്ങളുടെ വീട് കൂടാതെ ആ പറമ്പിൻറെ ഉടമസ്ഥനായ ചുമ്മാരപ്പേട്ടന്റെ വീടും തൊട്ടടുത്തുതന്നെ റോഡിനഭിമുഖമായി ഓലമേഞ്ഞ മണിച്ചേട്ടന്റെ ചായപ്പുരയുമായിരുന്നു ആകെ ആ പറമ്പിൽ അന്ന് ഉണ്ടായിരുന്നത് .

ചായപ്പുര എന്ന് പറയുന്നത് ശരിയാകില്ല കാരണം അത് മണിച്ചേട്ടന്റെയും പുഷ്പാചേച്ചിയുടെയും അവരുടെ മൂന്നു മക്കളുടെയും വീടും കൂടി ആയിരുന്നു. അത്യാവശ്യ വലുപ്പവും ഉണ്ടായിരുന്നു.
ചായക്കടയ്ക്കു എതിർദിശയിൽ അല്പം നീങ്ങി ആയിരുന്നു സിലോണിലെ ശങ്കരേട്ടന്റെ വീട്.

അവിടെ ശാങ്കരേട്ടന്റെ മകൾ ലീലച്ചേച്ചിയുടെ കല്യാണഒരുക്കങ്ങൾ തകൃതിയായി നടക്കുന്നു. പുലർന്നാൽ കല്യാണം ആണ്.

ലീലച്ചേച്ചി കൂടാതെ മല്ലിക, മോഹന , നിർമല , സുമിത്ര, രവി എന്നീ മക്കളും ശങ്കരേട്ടനുണ്ട്.

സിലോൺക്കാരിയായ ഇവരുടെ അമ്മയെ കൂടാതെ ശങ്കരേട്ടൻ നാട്ടിലായിരുന്നപ്പോൾ വിവാഹം കഴിച്ച ശാന്തേടത്തിയും മകൻ രഘുച്ചേട്ടനും തൊട്ടപ്പുറത്തെ തന്നെ താമസിക്കുന്നു. അവരും കല്യാണ വീട്ടിലുണ്ട്.

ഇത്രയും പറഞ്ഞ സ്ഥിതിക്ക് പറയട്ടെ രണ്ടു ഭാര്യമാരും തമ്മിൽ ഒരസാമാന്യ പൊരുത്തം ഉണ്ടായിരുന്നു.ഞാൻ പലപ്പോഴും വിചാരിച്ചിരുന്നത് അവർ സഹോദരിമാരാണെന്നായിരുന്നു. കൂടാതെ രണ്ടു വിവാഹങ്ങളിലെയും ആണ്മക്കളായ രവി ചേട്ടനും രഘു ചേട്ടനും സയാമീസ് ഇരട്ടകളെ പോലെയും …എപ്പോഴും ഒന്നിച്ചു …കൂടാതെ നാട്ടുകാർക്കും ഇതിൽ വല്യേ പ്രശ്നങ്ങൾ ഒന്നുമില്ലായിരുന്നു …

അങ്ങനെ ഞങ്ങളെല്ലാവരും ഒത്തൊരുമിച്ച് …

ആ കഥയിലേക്ക്‌ വരട്ടെ ……

പതിവ് പോലെ സ്ത്രീകളും കുട്ടികളും ഒരു സമയമായപ്പോൾ സ്വന്തം വീടുകളിലേക്ക് തിരിച്ചു. പുരുഷന്മാരെല്ലാവരും അവിടെ തന്നെ കൂടി ….പാതിരാവായിക്കാണും ..പെട്ടെന്ന് ഞങ്ങളുടെ കതകിൽ ശക്തിയായി ആരോ മുട്ടുന്നു..നോക്കിയപ്പോൾ ഡാഡി….. കതക് തുറന്നതും ഡാഡി അടുക്കളയിലേക്കോരോട്ടം.

എന്നിട്ടു അവിടെ ഇരിക്കുന്ന ഗ്യാസ്കുറ്റിയും പൊക്കി വിശാലമായി കിടക്കുന്ന പറമ്പിലേക്കോടി .അവിടെ ഒരു മൂലയിൽ കുറ്റി ഭദ്രമായി വെച്ചു ചായപ്പുരയുടെ ഭാഗത്തേയ്ക്ക് ഒരൊറ്റയോട്ടം . അപ്പോഴാണ് ഞങ്ങളും ആ കാഴ്ച കണ്ടത് . മണിച്ചേട്ടന്റെ ചായപ്പുര ആളിക്കത്തുന്നു. ഞങ്ങളുടെ അടുക്കളഭാഗം ചായപ്പുരയ്ക്കു തൊട്ടടുത്തായിരുന്നതുകൊണ്ടു എപ്പോൾ തീ പടർന്നൂ എന്ന് ചോദിച്ചാൽ മതി . പിന്നെ എല്ലാവരും ചേർന്ന് തീ അണയ്ക്കാനുള്ള ശ്രമമായിരുന്നു.

മണിച്ചേട്ടൻ മലയ്ക്ക് പോകാൻ മാലയിട്ടത് കൊണ്ട് പുഷ്പാചേച്ചിയും മക്കളും തൊട്ടടുത്തുള്ള മണിച്ചേട്ടന്റെ അമ്മയുടെയും അച്ഛന്റെയും അടുത്തായിരുന്നു. ഉറക്കത്തിൽ അറിയാതെ മണ്ണെണ്ണ വിളക്കിൽ കൈ തട്ടി . ഉറക്കം പിടിച്ചത് കൊണ്ട് തീ ആളിപടർന്നതിനു ശേഷമാണു ആളറിഞ്ഞത്.

അത്ഭുദം എന്ന് പറയട്ടെ. ഇത്രയും ആളിപടർന്ന തീ ആ നാട്ടുകാര് തന്നെ കെടുത്തി.

ഒരുപക്ഷെ ആ വിവാഹത്തലേന്ന് നാട്ടുകാരൊന്നും അവിടെ ഉണ്ടായിരുന്നില്ലെങ്കിൽ വളരെ വലിയ ഒരു ദുരന്തം തന്നെ ഉണ്ടാകാമായിരുന്നു.

പിറ്റേ ദിവസം പെരുവണ്ണാപുരത്തെ നല്ല നാട്ടുകാരെന്ന പോലെ ഞങ്ങൾ കുന്നംകുളത്തുകാരും ആ കല്യാണം അതിഗംഭീരമാക്കി…
അതൊക്കെ ഒരു കാലം

– ഷാലറ്റ് ജിമ്മി

രാത്രിയുടെ യാമങ്ങളിൽ .....

  രാത്രിയുടെ യാമങ്ങളിൽ കറുത്തിരുണ്ട ആകാശത്തിനു  താഴെ, കണ്ണ് ചിമ്മി നിൽക്കുന്ന മണ്ണെണ്ണ വിളക്കിനു മുന്നിലിരുന്ന്‌ ഭാവിയുടെ നേർരേഖകൾ വായിച്ചു ...