Friday, February 28, 2020

പെൺഭ്രൂണഹത്യ, ശൈശവ വിവാഹം, ബാലവേല ....ഇത്തരം ഗ്രാമങ്ങൾ ഇന്നും നിലനിൽക്കുന്നു. എൻ്റെ അനുഭവക്കുറിപ്പ്

സേലത്തെ കുപ്പന്നൂർ എന്ന ചെറിയൊരു ഗ്രാമം.



അവിടെ പെൺഭ്രൂണഹത്യ , ബാലവേല , ശൈശവ വിവാഹം, തൊട്ടുകൂടായ്മ എന്ന് വേണ്ട സകലമാന ദുരാചാരങ്ങളും ഇന്നും അതിൻറെ എല്ലാ ദൂഷ്യഫലങ്ങളോട് കൂടി നിലനിൽക്കുന്നു.

പുതിയതായി ചേർന്ന എൻജിഒ യിൽ അവരുടെ പ്രോജെക്ടസിനെ കുറിച്ചറിയുന്നതിനുള്ള സന്ദര്ശനത്തിന്റെ ഭാഗമായിട്ടായിരുന്നു ഞാനടങ്ങുന്ന ഒരു നാൽവർ സംഘം ആ ഗ്രാമത്തിൽ എത്തിയത്.

ഏകദേശം ഒരു അഞ്ചരയായി കാണും. ജോലിക്കു പോയവരൊക്കെ തിരികെ എത്തിത്തുടങ്ങിയിരുന്നു. പതുക്കെ ഞങ്ങൾ ഓരോരുത്തരെയുമായി പരിചയപ്പെടാൻ തുടങ്ങി.

കണിയമ്മാളുടെ കഥയിൽ നിന്ന് തന്നെ തുടങ്ങാം . അവൾക്കു വയസ്സ് 28. അതിനിടയിൽ പത്തു പ്രസവിച്ചു. സ്വമനസാലെ അല്ലെങ്കിലും, അതിൽ നാലെണ്ണം അലസിപ്പിച്ചു. പെൺകുഞ്ഞാകുമെന്നു ഒരു ജ്യോത്സ്യൻ ഗണിച്ചു പറഞ്ഞത്രെ.

ചോരയുടെ ഒരു കണിക പോലുമില്ലാത്തത്ര ശുഷ്കമായിരുന്നു അവളുടെ ദേഹം. ഒരിക്കൽ ഗർഭം അലസിപ്പിക്കാനുള്ള ഗുളിക വാങ്ങി കഴിച്ചു. എന്നിട്ടും, പിറ്റേദിവസം പ്രസവവേദനയോട് സമാനമായ വേദന കടിച്ചമർത്തി അവൾക്കു പാടത്തു പണിയെടുക്കാൻ പോകേണ്ടതായി വന്നു. ഇല്ലെങ്കിൽ അവളുടെ ആറു കുഞ്ഞുങ്ങൾ പട്ടിണിയിലാകും. ഭർത്താവിന് കിട്ടുന്ന കൂലി കൊണ്ട് മാത്രം ഒന്നുമാകുമായിരുന്നില്ല.

കുറച്ചു കഴിഞ്ഞപ്പോൾ കലശലായ മൂത്രശങ്ക. അവൾ എല്ലാവരുടെയും കൺവെട്ടത്തു നിന്ന് മാറി പാടത്തിൻറെ ഒരു കോണിൽ പോയി ഇരുന്നതും, അവളുടെ ഗർഭം അലസിപ്പോയതും ഒരുമിച്ചായിരുന്നു. അവൾക്കു ചിന്തിച്ചു നിൽക്കാൻ അധികം സമയമുണ്ടായിരുന്നില്ല.
തൻ്റെ ശരീരത്തിൽ നിന്ന് ഊർന്നിറങ്ങി പോയതിനെ അവൾ അവിടെ തന്നെ ഒരു കുഴിയിട്ടു മൂടി.

അവളെ പഴി ചാരാൻ വരട്ടെ.

ഒരു സമയത്തു, ആ ഗ്രാമത്തിൽ ഒരമ്മ പോലുമുണ്ടായിരുന്നില്ല ഈ കടുംകൈ ചെയ്യാത്തതായിട്ടു. ഏകദേശം 105 ലിംഗ നിർണ്ണയ കേന്ദ്രങ്ങൾ നിയമവിരുദ്ധമായി ആ ഗ്രാമത്തിൽ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ ഗണിച്ചു പറയുന്ന കുറെ ജോതിഷന്മാരും.

താൻ ചെയ്തത് ക്രൂരതയാണോ അല്ലയോ എന്നുള്ള ചിന്ത അവൾക്കുണ്ടായിരുന്നോ എന്നറിയില്ല. പക്ഷെ ദിവസങ്ങളായി അവളുടെ വീട്ടിൽ അടുപ്പു പൂട്ടിയിട്ടില്ലെന്നു മാത്രം ഞങ്ങൾ അവിടെ ചെന്നപ്പോൾ മനസിലായി.

എന്നാൽ കുസുമത്തിനു താൻ ചെയ്തതിൻറെ വ്യാപ്തി മനസ്സിലായിരുന്നു. ചോദിച്ചപ്പോൾ ഉള്ളിൽ നിന്ന് വന്ന ഒരു നിലവിളി മാത്രമായിരുന്നു ഉത്തരം. ഇനി തൻ്റെ ഒരു കുഞ്ഞിനേയും ബലി കൊടുക്കില്ല എന്ന ദൃഢനിശ്ചയം ഉണ്ടായിരുന്നു പക്ഷെ ആ മുഖത്ത്. അവൾക്കു പ്രായം വെറും 20.

ഇതിനിടയിൽ മങ്കമ്മ ആരെന്നു പറഞ്ഞു കൊള്ളട്ടെ.

ജീവിതകാലം മുഴുവനും ആ ഗ്രാമത്തിലെ ഒരു ധനികന് വേണ്ടി, വെറും തുച്ഛ ശമ്പളത്തിന് കരാറുകാരനായി ജോലി ചെയ്തിരുന്ന ഒരു സാധു മനുഷ്യൻറെ മകൾ.

പതിനൊന്നു വയസ്സിൽ വധുവായ മങ്കമ്മ വൈകാതെ തന്നെ അമ്മയും ആയി. എന്നാൽ അവളും തൻ്റെ പിറക്കാനിരിക്കുന്ന കുഞ്ഞിനെ അലസിപ്പിച്ചു കളഞ്ഞിട്ടുണ്ട്. എന്നാൽ അതിനുള്ള ഗുളിക വാങ്ങിക്കാനുള്ള നൂറു ഉറുപ്പിക തരപ്പെടാത്തതിനാൽ ഒരു വയറ്റാട്ടിയുടെ സഹായം തേടേണ്ടി വന്നു.

അതിനെക്കുറിച്ച് പറയാതിരിക്കുകയാവും ഭേദം.

ആർക്കാ പൂവ് ഉണ്ടാകുന്ന ചെടിയുടെ തണ്ടു വെട്ടി അതിൽ നിന്നിറ്റു വീഴുന്ന പാലോട് കൂടി സ്ത്രീയുടെ ഗുഹ്യ ഭാഗത്തിൽ കയറ്റിവയ്ക്കുന്നു. കുറച്ചു കഴിഞ്ഞോ, പിറ്റേ ദിവസമോ ആ തണ്ടോടു കൂടി ഭ്രൂണം പുറത്തു വരുന്നു. ഇത്തരത്തിലുള്ള ഗർഭമലസിപ്പിക്കൽ കാരണം സ്വന്തം ഗർഭപാത്രം വരെ നഷ്ടപ്പെട്ട ഒത്തിരി പേരുണ്ട്.

എന്നാൽ തനിക്കു വന്ന ഈ വിപത്തു ഒരു വിധിയാണെന്ന് കരുതി സമാധാനിക്കാൻ മങ്കമ്മ തയ്യാറായിരുന്നില്ല. അവൾ നഖശിഖാന്തം മേല്പറഞ്ഞ ദുരാചാരങ്ങൾക്കെതിരെ പൊരുതി. ആ പോരാട്ടം വര്ഷങ്ങള്ക്കു ശേഷം അവളെ ഒരു ചെറിയ എൻജിഒ രൂപീകരിക്കുന്നതിൽ കൊണ്ട് ചെന്നെത്തിച്ചു . അവരുടെ ശ്രമഫലമായി ഒരുപാട് സ്ത്രീകൾ തങ്ങളുടെ നിലനിൽപ്പിനു വേണ്ടി ഇന്ന് പൊരുതുകയാണ്.

മങ്കമ്മയാണ് ഞങ്ങൾക്ക് എല്ലാവരെയും പരിചയപ്പെടുത്തിതന്നിരുന്നത്.

ഒരുപാട് പേര് ആ സമയം ഞങ്ങളെ അനുഗമിക്കുന്നുണ്ടായിരുന്നു. അതിനിടയിൽ എപ്പോഴാണ് മീന എന്ന ഒരു ചെറിയ പെൺകുട്ടി എൻ്റെ കൈ പിടിച്ചു നടക്കാൻ തുടങ്ങിയതെന്നെനിക്കറിയില്ല.

ഒരു പത്തു പതിനൊന്നു വയസ്സ് കാണും അവൾക്ക് . രണ്ടു വശത്തായി മുടി മെടഞ്ഞു ഒരു ചുവപ്പു റിബ്ബൺ കൊണ്ട് മടക്കി കെട്ടിയിട്ടുണ്ട്. ഒരു നിറം മങ്ങിയ ഷിമ്മിയാണ് വേഷം. എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന മുഖമായിരുന്നു അവൾക്ക്. കൂടാതെ വിടർന്ന പുഞ്ചിരിയും.

അവൾ മുറുക്കി പിടിച്ചിരുന്ന എൻ്റെ കൈ വിയർത്തൊലിക്കുന്നുണ്ടായിരുന്നു . അത് കൊണ്ട്, ഞാൻ കൈ വിടുവിച്ചേക്കുമോ എന്ന് ഭയന്നിട്ടാകണം അവൾ ഇടയ്‌ക്കിടക്കെ അവളുടെ ഷിമ്മി കൊണ്ട് എൻ്റെ കയ്യിലെ വിയർപ്പു ഒപ്പി കൊണ്ടേ ഇരുന്നു.

വഴി നീളം അവൾ എന്നെ മാഡം എന്ന് മാത്രമാണ് വിളിച്ചോണ്ടിരുന്നത്.

ഞാൻ അത്രയ്ക്ക് പെട്ടെന്നൊന്നും അവളുടെ കൈ വിട്ടുകളയില്ല എന്ന് മനസിലായത് കൊണ്ടാവുമോ കുറച്ചു കഴിഞ്ഞപ്പോൾ അവൾ എന്നോട് പതിയെ ചോദിച്ചു

” നാൻ ഉങ്കളെ അക്കാന്നു കൂപ്പിടലാമ ,”

ഇത് കേട്ടതും ചെറുതായി എൻ്റെ കണ്ണിൽ നനവ് പടർന്നു.

“കൂപ്പിടലാമേ ,” എന്ന് പറഞ്ഞതും അവളുടെ വിടർന്ന കണ്ണുകളിൽ പത്തരമാറ്റിന്റെ തിളക്കം.

ആ ഗ്രാമത്തിലെ മിക്കവാറും ആളുകൾ നിത്യവൃത്തിക്കായി തോട്ടിവേലയാണ് ചെയ്തിരുന്നത് . എന്നാൽ ചിലര് സാമ്പത്തികമായി ഉയർന്ന വിഭാഗക്കാരുടെ കരാര് ജോലിക്കാരായി ( Bonded Labourers ) ജീവിച്ചു മരിക്കുന്നു. വെറും മുന്നൂറു രൂപ മാസശമ്പളമാണ് അവർക്കു ഇപ്പോൾ കൊടുക്കുന്നത്.

അപ്പോഴാണ് മങ്കമ്മ ഞങ്ങളെ വെറും 32 വയസ്സ് പ്രായമുള്ള ഒരു സ്ത്രീയെ പരിചയപ്പെടുത്തി തരുന്നത്. അവൾ ഒരു അമ്മുമ്മയാണ്. പതിനാലു വയസ്സ് പ്രായമുള്ള അവരുടെ മകൾ ഒരമ്മയും.

” എല്ലാ ശരിയാകുമോ,” ആ ‘അമ്മ ഒരു നിസ്സഹായതയോടു കൂടി എന്നോട് ചോദിച്ചു.മനസ്സിൽ നിന്ന് ഒരു നെടുവീർപ്പ് ഉയർന്നു വന്നെങ്കിലും ഞാൻ പ്രതികരിച്ചത്, ” എല്ലാം ശരിയാകും” എന്നായിരുന്നു.

പല പത്രങ്ങളും ഇത് റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഇന്നും മേല്പറഞ്ഞ സ്ഥിതിക്ക് മാറ്റമൊന്നുമില്ല.

തിരിച്ചു പോകാൻ നേരത്തു ഞാൻ മീനയുടെ കൈകൾ പതുക്കെ വിടുവിച്ചു. ആ കണ്ണിലെ തിളക്കം ഒന്ന് മങ്ങിയോ എന്ന് സംശയം . എങ്കിലും ആ വിടർന്ന പുഞ്ചിരി അങ്ങനെ തന്നെ ഉണ്ടായിരുന്നു.

ഭാവിയിൽ അവൾക്കു നേരിടേണ്ടി വരുന്ന ഒന്നിനെ കുറിച്ചും അന്ന് അവൾ ബോധവതിയായിരുന്നില്ല. ആ നിമിഷത്തിൽ ജീവിക്കുകയായിരുന്നു അവൾ.

നാളെ ഒരുപക്ഷെ അവളും ഒരു ബാലവധു ആകാം, ബാലവേല ചെയ്യേണ്ടി വന്നേക്കാം, ഇല്ലെങ്കിൽ ….ഇല്ല, ഇനി ഞാൻ കൂടുതലൊന്നും ആലോചിക്കുന്നില്ല. അങ്ങനെ ആവരുതേ എന്ന് ഉള്ളിൽ തട്ടി ആഗ്രഹിക്കുന്നു.

മീന …നീയെന്നും എൻ്റെ പ്രാർത്ഥനകളിൽ ഉണ്ടായിരിക്കും

(പേരുകളെല്ലാം മാറ്റി ഉപയോഗിച്ചിരിക്കുന്നു.)

– ഷാലറ്റ് ജിമ്മി

It has been published as news in below online portals


  1. ചെറുപ്രായത്തില്‍ ഗര്‍ഭപാത്രം വരെ നഷ്ടമായവരുണ്ട് ഈ ഗ്രാമത്തില്‍, ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി മാധ്യമ പ്രവര്‍ത്തക   ( ASIANET NEWS)
  2. 28 വയസിനുള്ളിൽ 10 തവണ പെണ്‍ ഭ്രൂണഹത്യ: ഞെട്ടിക്കുന്ന കണ്ടെത്തലുമായി കുറിപ്പ്… ( MANORAMA NEWS )
  3. തമിഴ്നാട്ടിലെ പെൺഭ്രൂണഹത്യ , ബാലവേല , ശൈശവ വിവാഹം, തൊട്ടുകൂടായ്മയെ കുറിച്ചുള്ള ഷാലെറ്റിന്‍റെ കുറിപ്പ് വൈറൽ ( KAUMUDI PLUS )
  4. ഗർഭം അലസിപ്പിക്കാൻ ഗുളികകളും പച്ചമരുന്നുകളും ;പെൺഭ്രൂണഹത്യയുടെ കറുത്തമുഖം ( MEDIA INK ONLINE )
  5. തന്റെ ശരീരത്തിൽ നിന്ന് ഊർന്നിറങ്ങി പോയതിനെ അവൾ അവിടെ തന്നെ ഒരു കുഴിയിട്ടു മൂടി; നെഞ്ചിടിപ്പോടെ അല്ലാതെ വായിക്കാനാവില്ല ഈ കുറിപ്പ് (MEDIAONETV.IN )
  6. പത്തുതവണ ഗർഭം ധരിച്ചു, പെൺകുഞ്ഞാകുമെന്ന് ജ്യോതിഷി പറഞ്ഞപ്പോൾ നാലുവട്ടം അലസിപ്പിച്ചു! അയൽനാട്ടിൽ സാമൂഹ്യപ്രവർത്തക നേരിൽ കണ്ട കാഴ്ചകൾ  ( IINDIANECTRESSONLINE)
  7. തമിഴ്‌നാട്ടിലെ ഗ്രാമങ്ങളിലെ സ്ത്രീകളുടെ അവസ്ഥ തുറന്നു കാട്ടി സൂമൂഹ്യ പ്രവർത്തക   ( MANGALAM.COM)
  8. തമിഴ്‌നാട്ടിലെ പെൺഭ്രൂണഹത്യയെ കുറിച്ച് ഷാലറ്റിന്റെ കുറിപ്പ്  ( SAMAYAM MALAYALAM)
  9. പത്തു തവണ ഗർഭം ധരിച്ചു. പെൺകുഞ്ഞാകുമെന്നു ജ്യോതിഷി പറഞ്ഞപ്പോൾ നാലുവട്ടം അലസിപ്പിച്ചു. അയൽനാട്ടിൽ സാമൂഹ്യ പ്രവർത്തക നേരിൽ കണ്ട കാഴ്ചകൾ  ( VANITHA.IN)
  10. തമിഴ് നാട്ടിലെ പെണ്‍ഭ്രൂണഹത്യയും ശൈശവ വിവാഹവും : മാധ്യമ പ്രവര്‍ത്തകയുടെ ഹൃദയ സ്പര്‍ശിയായ വാക്കുകള്‍ ഇങ്ങനെ ( DAILY HUNT)
  11. തമിഴ്‌നാട്ടിലെ പെൺഭ്രൂണഹത്യയെയും, ശൈശവ വിവാഹത്തെയും കുറിച്ചുള്ള മാധ്യമ പ്രവർത്തകയുടെ ഫേസ് ബുക്ക് പോസ്റ്റ് വൈറൽ ..

Thursday, February 27, 2020

കൊന്തമണികളുടെ ചരിത്രം പറയുന്ന കൂനമ്മാവ്


Published in Metrovartha Life

കൂനമ്മാവ് : ഏകദേശം 60 വർഷങ്ങൾക്കു മുൻപാണ് സാറാമ്മ ആദ്യമായി കൊന്ത കെട്ടാൻ തുടങ്ങുന്നത്. അന്ന് അവർക്കു 11 വയസ്സ്.

"എല്ലു നുറുങ്ങെ പണിയെടുത്താലും പട്ടിണിയും പരാവശ്യവും ഒടുങ്ങാത്ത സമയം," ആ കാലത്തെ കുറിച്ച് സാറാമ്മ വാചാലയായി. " 'അമ്മയും,ഞാനും എൻ്റെ മൂന്നു ചേച്ചിമാരും പകലന്തിയോളം കൊന്ത കെട്ടിയിട്ടാണ് ഞങ്ങളുടെ കുടുംബം പുലർന്നു പോന്നിരുന്നത്.ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിൽ നിന്ന് കിട്ടിയിരുന്ന വരുമാനത്തിലാണ് ഞങ്ങളുടെ വയറുകൾ നിറഞ്ഞിരുന്നത്.

ഇന്ന് സാറാമ്മ തൻ്റെ എഴുപതുകളിലേയ്ക്ക് കാലൂന്നിയിരിക്കുന്നു. കഴിഞ്ഞ ഒക്ടോബറിൽ ( കൊന്ത മാസം
) കൊന്ത കെട്ടുന്നതിൽ 25 വർഷം പൂർത്തിയാക്കിയവരെ കൂനമ്മാവിലെ വിശുദ്ധ ചാവറ കുര്യാക്കോസ് സേവനം അനുഷ്ടിച്ച പള്ളിയായ സെൻറ് ഫിലോമിനസിൽ വെച്ച് വരാപ്പുഴ അതിരൂപത മെത്രാപോലീത്ത ജോസഫ് കളത്തിപ്പറമ്പിലിൻറെ നേതൃത്വത്തിൽ ആദരിക്കുകയുണ്ടായി. അതിൽ സാറാമ്മയും ഉണ്ടായിരുന്നു.

" സന്തോഷത്തിൻറെ നിമിഷങ്ങൾ തന്നെയായിരുന്നു അത്. പണവും പ്രതാപവും ഒന്നും ഇല്ലായിരിക്കാം. പക്ഷെ ഒരുപാട് അനുഗ്രഹങ്ങൾ കൊന്ത കെട്ടൽ വഴി ഉണ്ടായിട്ടുണ്ട് ട്ടോ ," സാറാമ്മ അധികം വലുപ്പമില്ലാത്ത തൻ്റെ ഓട് മേഞ്ഞ വീട്ടിൽ ഇരുന്നു കൊണ്ട് പറഞ്ഞു. ചുവരിൽ അങ്ങിങ്ങായി സാറാമ്മ തന്നെ കെട്ടിയെടുത്ത വിവിധ വർണ്ണങ്ങളിലുള്ള കൊന്തകൾ തൂക്കിയിട്ടിരിക്കുന്നു.

ഒരു നടയിലകവും രണ്ടു ചെറിയ മുറികളുമുള്ള വീട്. സാറാമ്മയെ കാണാനായി വീട്ടിലേയ്ക്കു കയറിയപ്പോൾ ഒരു പഴകി ദ്രവിച്ച കസേരയിൽ ഇരുന്ന് അവർ എന്തോ ആലോചിച്ചിരിക്കുകയായിരുന്നു. കൊന്ത കെട്ടലിനെ കുറിച്ചെഴുതാനാണ് എന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷത്തോടെ സ്വീകരിച്ചിരുത്തി.

"കൊന്ത ഗ്രാമം " എന്ന പേരിൽ പ്രസിദ്ധമായ കൂനമ്മാവിൻറെ ചരിത്രം പറയുകയാണെങ്കിൽ ഏകദേശം 175 വർഷത്തെ കൊന്ത കെട്ടൽ പാരമ്പര്യം ഈ ഗ്രാമത്തിനാവകാശപ്പെടാനുണ്ട്.

കൂടാതെ സ്ത്രീശാക്തീകരണത്തിനുതകുന്നതിനുള്ള കാതലായ സംഭാവനയും അന്ന് അത് മുന്നോട്ടു വെച്ചു.

അന്നുണ്ടായിരുന്ന പല അനുയോജ്യ ഘടകങ്ങളും സ്ത്രീകളെ ഈ വ്യവസായത്തിലേയ്ക്കാകര്ഷിച്ചുവെന്നു സെൻറ് ഫിലോമിനാസ് മുൻ പള്ളി അസിസ്റ്റന്റ് വികാരി ഫാദർ വര്ഗീസ് എടത്തിൽ പറഞ്ഞു. " അന്ന് സ്ത്രീകളെ ജോലിക്കു വിടുന്ന പതിവൊന്നുമില്ലായിരുന്നല്ലോ.കൊന്ത കെട്ടൽ ആണെങ്കിൽ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ചെയ്യാം. അവർക്കു വീട്ടിലെ ജോലിയും യാതൊരു ബുദ്ധിമുട്ടും കൂടാതെ നിർവഹിക്കുകയും ചെയ്യാം. ഇത്ര സമയം ജോലി ചെയ്യണമെന്ന യാതൊരു വ്യവസ്ഥയും ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ പുരുഷന്മാരും അവരെ പ്രോത്സാഹിപ്പിച്ചിരുന്നു.കൂടാതെ, ഇങ്ങനെ കെട്ടിയെടുക്കുന്ന കൊന്തകളുടെ വില്പന പുരുഷന്മാർ ഏറ്റെടുത്തിരുന്നു."

വര്ഷങ്ങള്ക്കു മുൻപ് കടൽ കടന്നെത്തിയ മിഷനറിമാരാണ് ഈ വ്യവസായത്തിന് നാന്ദി കുറിച്ചത് എന്ന് പറയുന്നതിൽ തെറ്റില്ല, വിശപ്പകറ്റി വിശ്വാസം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അവർ അതിനു തുടക്കമിട്ടത്.

വി.ചാവറ കുര്യാക്കോസ് ഇവിടെ സേവനമനുഷ്ഠിച്ചതു കൂടാതെ ഭാരതത്തിലെ ആദ്യ ക്രൈസ്തവ സന്യാസിനി സമൂഹത്തിനു രൂപം കൊടുത്ത ദൈവദാസി മദർ ഏലീശ്വായുടെ നേത്രത്വത്തിലാണ് സ്ത്രീകൾ ആദ്യമായി കൂനമ്മാവിൽ കൊന്ത കെട്ടൽ അഭ്യസിക്കാൻ തുടങ്ങിയതെന്ന് ഫിലോമിനാസ് പള്ളി വികാരി ഫാദർ ഫ്രാൻസിസ് ഡിക്സൺ ഫെർണാണ്ടസ് പറഞ്ഞു.

" ഇത് ഒരുപാട് സ്ത്രീകൾക്ക് ഒരു തൊഴിൽ നൽകുക മാത്രമല്ല മറിച്ചു സ്ത്രീശാക്തീകരണത്തിനുതകുന്നതുമായ ഒരു വലിയ പങ്കു വഹിക്കുകയും ചെയ്തു. ദാരിദ്ര്യം അലട്ടിയിരുന്ന മിക്ക വീടുകളിലെയും സ്ത്രീകളെ ഈ വ്യവസായത്തിലൂടെ മുന്നോട്ടു കൊണ്ട് വന്നു അവർക്കു ഒരു ജീവിത മാർഗം കൊടുക്കുകയായിരുന്നു മദർ ഏലീശ്വാ ചെയ്തതെന്നു ഫാദർ ഡിക്സൺ അഭിപ്രായപ്പെട്ടു.

ആ കാലങ്ങളിൽ ഇറ്റലിയിൽ നിന്നും മറ്റു വിദേശരാജ്യങ്ങളിൽ നിന്നുമായിരുന്നു കൊന്തകൾ ഇവിടേയ്ക്ക് വന്നു കൊണ്ടിരുന്നത്. എന്നാൽ അത്തരം കൊന്തകളുടെ ആവശ്യങ്ങൾ വർധിക്കുകയും കൊണ്ട് വന്നിരുന്ന കൊന്തകളുടെ ശേഖരം കുറയുകയും ചെയ്തതോടെ ഇവിടെ തന്നെ അതുല്പാദിക്കാൻ തീരുമാനിക്കുകയായിരുന്നു, അദ്ദേഹം തുടർന്നു.

തുടർന്ന് വീടുകൾ തോറും കയറി ഇറങ്ങി സ്ത്രീകളെ ഇതിലേയ്ക്ക് ക്ഷണിക്കുകയും അവർക്കു മഠത്തിൽ കൊന്ത കെട്ടൽ അഭ്യസിപ്പിക്കാൻ വഴി ഒരുക്കി കൊടുക്കുകയും ചെയ്തു. ജാതി മത ഭേദമില്ലാതെ കൊന്ത കെട്ടൽ പഠിക്കാൻ അന്ന് സ്ത്രീകൾ മുന്നോട്ടു വന്നിരുന്നു. അങ്ങനെ കൊന്ത കെട്ടൽ വ്യാപകമായതോടെ ഇവിടെ നിർമിക്കുന്ന കൊന്തകൾ, കാശുരൂപങ്ങൾ തുടങ്ങിയവ വിദേശത്തേയ്ക്കും കയറ്റി അയക്കപ്പെടുവാൻ തുടങ്ങി. അങ്ങനെ അതൊരു വൻ വ്യവസായമായി വളർന്നു.

ഇന്നും ഏകദേശം മൂന്നൂറോളം പേർ ഈ ഭാഗത്തു കൊന്ത കെട്ടൽ വ്യവസായത്തിൽ വ്യാപൃതരാണ്.

അന്ന് പതിനൊന്നു പേർ ആയിരുന്നു ഞങ്ങൾക്ക് പണികൾ തന്നിരുന്നത്. പറക്കാട് ഔസേപ്പച്ചൻ ചേട്ടൻ,കോച്ചാവുസേപ്പുണ്ണി ചേട്ടൻ....ചില പേരുകൾ സാറാമ്മ തുടരുന്നതിനിടയിൽ ഞൊടിയിടയിൽ ഓർമ്മിച്ചെടുത്തു.

" ഒരാളിൽ ആശ്രയിച്ചു മാത്രം കൊന്തകൾ കെട്ടുക എന്നുള്ളത് അന്ന് അല്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.കാരണം ഒരാൾക്ക് തന്നെ ഇടവിടാതെ ഞങ്ങൾക്ക് പണി തരാൻ കഴിയണമെന്നില്ല."

അങ്ങനെ പോയിരുന്ന സാറാമ്മയുടെ ജീവിതത്തിൽ ഒരു മാറ്റം സംഭവിച്ചത് അവരുടെ വിവാഹത്തോടെയായിരുന്നു. എന്നാൽ മൂന്നു മക്കൾ ആയതിനു ശേഷം ഒരു നാൾ ഭർത്താവു ഉപേക്ഷിച്ചു പോയപ്പോഴും അവർക്കു ഏക സഹായം ഈ കൊന്ത കെട്ടൽ തന്നെയായിരുന്നു.

"ഞാൻ പിന്നെയും എൻ്റെ അമ്മയുടെയും ചേച്ചിമാരുടെയും കൂടെ കൂടി കൊന്ത കെട്ടി തുടങ്ങി,"

ഇപ്പോൾ കൊന്ത കെട്ടുന്നത് നിറുത്തിയോ എന്ന് ചോദിച്ചപ്പോൾ സാറാമ്മ പറഞ്ഞു " നിറുത്തിയിട്ടൊന്നുമില്ല..കണ്ണിനു ഒരോപ്പറേഷൻ വേണ്ടി വന്നു. അപ്പോൾ കുറച്ചു ദിവസം നിറുത്തി വെച്ചെന്നു മാത്രം.

സാറാമ്മയുടെ കുടുംബം പോലെ ഒട്ടനവധി കുടുംബങ്ങളുടെ വരുമാനമാർഗമായി കൊന്ത കെട്ടൽ തുടർന്നു കൊണ്ടിരിക്കുന്നു. വരുമാന മാർഗമില്ലാതെ സ്വന്തം താല്പര്യത്തിൻറെ പേരിലും കൊന്ത കെട്ടുന്നവർ കൂനമ്മാവിൽ കുറവല്ല.

by ഷാലറ്റ് ജിമ്മി


Wednesday, February 26, 2020

ഇവിടെ നീതി .നടപ്പാക്കപ്പെടണം, ഇഛാശക്തിയുള്ളവർ വേണം

Published here as ഇവിടെ നീതി .നടപ്പാക്കപ്പെടണം, ഇഛാശക്തിയുള്ളവർ വേണം

മെയ് 2017 ഗുര്‍ഗാവില്‍ ഒരമ്മ, രോഗാവസ്ഥയിലായ വെറും ഒമ്പതു മാസം പ്രായമായ തന്റെ കുഞ്ഞിനേയും എടുത്തു കൊണ്ട് ആശുപത്രിയിലേക്ക് പോകുന്നതിനിടയില്‍ ആണ് കൂട്ടബലാത്സംഗത്തിനിരയായത്.

തന്റെ കൈയ്യില്‍ നിന്നും റോഡിലേക്ക് വലിച്ചെറിയപ്പെട്ട കുഞ്ഞു മരിച്ചു എന്ന് വിശ്വസിക്കാതെ മെട്രോ കയറി അവര്‍ ആശുപത്രിയില്‍ എത്തിയെങ്കിലും തന്റെ കുഞ്ഞിനെ ജീവനോടെ കിട്ടാനുള്ള ആ അമ്മയുടെ എല്ലാ പ്രയത്‌നവും വെറുതെ ആവുകയായിരുന്നു.

ആ വര്‍ഷം തന്നെ പട്ടാപ്പകല്‍, വിശാഖപട്ടണത്തു ഒരു സ്ത്രീ ബലാത്സംഗത്തിനിരയായപ്പോള്‍ അവരെ രക്ഷിക്കാന്‍ പോലും മുതിരാതെ ആ ക്രൂരകൃത്യം മുഴുവന്‍ ഒരു ഓട്ടോഡ്രൈവര്‍ തന്റെ മോബൈല്‍ ക്യാമറയില്‍ പകര്‍ത്തികൊണ്ടിരുന്നു. വഴിപോക്കര്‍ തങ്ങള്‍ക്കു മുന്നില്‍ ഒന്നും നടക്കുന്നില്ല എന്ന ലാഘവത്തോടെ സ്വന്തം കാര്യങ്ങളില്‍ മുഴുകി കടന്നു പോയി.

ഡല്‍ഹിയില്‍ 2018 ജനുവരിയിലാണ് എട്ടു മാസം പ്രായമായ ഒരു കുഞ്ഞിനെ ഒരു ഇരുപത്തെട്ടു വയസുകാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്തത്.

കത്തുവാ സംഭവത്തിന് ശേഷം സൂറത്തില്‍ ഒരു പെണ്‍കുഞ്ഞു നിഷ്ഠൂരമായി ബലാല്‍സംഗത്തിനിരയായി. 86 മുറിപ്പാടുകള്‍ ആണ് അവളുടെ കുഞ്ഞു ദേഹത്ത് കണ്ടത്.

വാളയാര്‍ പ്രശ്‌നങ്ങളുടെ പശ്ചാത്തലത്തില്‍ നിന്ന് നോക്കുമ്പോള്‍ മേല്‍പറഞ്ഞവ നമ്മുടെ രാജ്യത്തു സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായി അരങ്ങേറിയ അതിക്രൂരമായ അക്രമങ്ങളില്‍ ചിലതു മാത്രം. ഈ രാജ്യത്തെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന ഈ വിപത്തിന്റെ വ്യാപ്തി മനസിലാക്കാന്‍ ഈ സംഭവങ്ങള്‍ തന്നെ ധാരാളം.

ഗോവിന്ദച്ചാമിയെ ഇത്തരുണത്തില്‍ മറക്കുന്നത് ശരിയല്ലല്ലോ.

ഇനി കേരളത്തിലേയ്ക്കു വരാം.

കേരള പൊലീസിന്റെ കണക്കനുസരിച്ചു സ്ത്രീകള്‍ക്കെതിരെയുള്ള പീഡന ( Molestation ) കേസുകളുടെ എണ്ണമെടുക്കുകയാണെങ്കില്‍ 2017 ല്‍ 4413 ല്‍ നിന്ന് 2018 ആകുമ്പോഴേക്കും 4589 ആയിരിക്കുന്നു. കൂടാതെ, അത് പ്രൊവിഷണല്‍ കണക്കുകള്‍ ആണ്. അതായതു എണ്ണം ഇനിയും കൂടാമെന്നു സാരം 2019 ല്‍ ജൂണ്‍ വരെ മാത്രം 2250 കേസുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഇനി ബലാത്സംഗ കേസുകളുടെ പട്ടികയെടുക്കുകയാണെങ്കില്‍ 2017 ല്‍ 2013 ഉം 2018 ല്‍ അത് 2015 ( പ്രൊവിഷണല്‍) ആകുകയും ചെയ്തു. 2019 ജൂണ്‍ വരെ മാത്രം 1041 കേസുകള്‍ ആണ് രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ളത് .

പൊലീസിന്റെ തന്നെ കണക്കനുസരിച്ചു 2017 ല്‍ കുട്ടികള്‍ക്കെതിരായി 1045 ബലാത്സംഗ കേസുകള്‍ ആണ് രേഖപ്പെടുത്തിയിട്ടുള്ളത്.അതു 2018 ആകുമ്പോഴേക്കും 1204 ( പ്രൊവിഷണല്‍ & E & OE ) ആയിരിക്കുന്നു.

E & OE എന്നു വെച്ചാല്‍ – Errors and Omissions excepted

2019 ജൂണ്‍ വരെ മാത്രം 634 ബലാത്സംഗ കേസുകള്‍ ആണ് പോലീസ് വെബ്സൈറ്റില്‍ രേഖപ്പെടുത്തിയിട്ടുള്ളത് .

മിക്ക പോക്‌സോ കേസുകളും തീരുമാനമാകാതെ കെട്ടി കിടക്കുന്നു.

ഡല്‍ഹിയില്‍ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട നിര്‍ഭയയുടെ ഘാതകരെ സുപ്രീം കോടതി തൂക്കി കൊല്ലാന്‍ വിധിച്ചിട്ടും ഇത് വരെ വധശിക്ഷ നടപ്പിലാക്കിയിട്ടില്ല.

എന്നാല്‍ ഡിസംബര്‍ 13, 2018 ഇന്ത്യ ടുഡേയുടെ റിപ്പോര്‍ട്ട് അനുസരിച്ചു നിര്‍ഭയയുടെ ഘാതകരുടെ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണം എന്ന ഒരു പൊതുതാത്പര്യ ഹര്‍ജി സുപ്രീം കോടതി തള്ളുകയാണ് ചെയ്തത്.

അതിവേഗ കോടതി 2013 നാണു നിര്‍ഭയയുടെ അപരാധികള്‍ക്കു തൂക്കു കയര്‍ വിധിച്ചത്. പ്രതികളുടെ റിവ്യൂ പെറ്റീഷന്‍ തള്ളിയെങ്കിലും മുകേഷ്, വിനയ്, അക്ഷയ്, പവന്‍ എന്നീ കുറ്റവാളികളുടെ മുന്നില്‍ നിയമത്തിന്റേതായി രണ്ടു വഴികള്‍ കൂടി നില്‍പ്പുണ്ട്. രാഷ്ട്രപതിയുടെ ദയാഹര്‍ജിക്കു അപേക്ഷിക്കുക കൂടാതെ നീതി ശരിയായ രീതിയില്‍ നടപ്പാക്കിയിട്ടില്ല, (അതില്‍ നൂലാമാലകള്‍ ഏറെയുണ്ടെങ്കിലും) എന്ന് കാണിച്ചു ഒരു ക്യൂറേറ്റീവ് പെറ്റീഷന്‍ നല്‍കുക.

രാഷ്ട്രപതിക്ക് മുന്നില്‍ വരുന്ന ദയാഹര്‍ജികളുടെ മേല്‍ തീരുമാനമെടുക്കുന്നതിനായി ഒരു കൃത്യ സമയ പരിധിയൊന്നുമില്ല. എന്നാല്‍ 2014 ലെ സുപ്രീം കോടതി വിധിയനുസരിച്ചു ദയാഹര്‍ജിയില്‍ തീരുമാനമെടുക്കാന്‍ വൈകുകയാണെങ്കില്‍ ഒരുപക്ഷെ വധശിക്ഷ ജീവപര്യന്തം ആയി തീരാനുള്ള സാധ്യത കുറവല്ല. (കടപ്പാട് : ഇന്ത്യ ടുഡേ )

ഡിസംബര്‍ 2012 നാണു നിര്‍ഭയ കൊല്ലപ്പെടുന്നത്. ഇപ്പോള്‍ വര്‍ഷം 2019.

നിയമം അതിന്റെ വഴിക്കു മാത്രമേ പോകൂ എന്ന് പറയാമെങ്കിലും സംസ്ഥാനത്തും രാജ്യത്തും ക്രമാതീതമായി വളര്‍ന്നു കൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായി നടക്കുന്ന ഇത്തരം ഭവിഷ്യത്തുക്കളെ മറ്റേതെങ്കിലും വിധത്തില്‍ നേരിടാനുള്ള പ്രതിവിധി ഇത് വരെ നമുക്കെടുക്കാന്‍ കഴിഞ്ഞിട്ടുണ്ടോ എന്നുള്ളത് ഒരു വലിയ ചോദ്യമാണ്.

എവിടെയാണ് നമുക്ക് തെറ്റ് പറ്റുന്നത്. എവിടെയോ പറ്റുന്നുണ്ട് എന്ന് തീര്‍ച്ച. തെറ്റ് തിരുത്താനുള്ള ഇച്ഛാശക്തി നമ്മള്‍ കാണിക്കുന്നുണ്ടോ ? അതില്ലാത്തോളം കാലം ദൈവത്തിന്റെ നീതി നടപ്പാക്കപ്പെടുമെന്നു കരുതുന്നത് മൂഢത്വമല്ലേ ?

നാം പലപ്പോഴും വിസ്മരിക്കുന്ന ഒരു കാര്യം ദൈവത്തിന്റെ നീതി പലപ്പോഴും നടപ്പാക്കപ്പെടുന്നത് ഇച്ഛാശക്തിയുള്ള മനുഷ്യരില്‍ കൂടി ആണെന്നാണ്. അത് ഒരു വ്യക്തിയായിരിക്കാം അല്ലെങ്കില്‍ അത്തരത്തിലുള്ള വ്യക്തികളടങ്ങിയ ഒരു കൂട്ടായ്മയോ ഒരു സിസ്റ്റമോ എടുക്കുന്ന നടപടികള്‍ ആയിരിക്കാം. അങ്ങനെ ഒരു നീതി നടപ്പാക്കാന്‍ വൈകുന്നുവെങ്കില്‍ അതിനര്‍ത്ഥം അത്തരം ഇച്ഛാശക്തിയുമുള്ളവര്‍ നമ്മുടെ നാട്ടില്‍ കുറവാണെന്നു തന്നെയാണ്.

”The government you elect is the government you deserve.’എന്ന തോമസ് ജെഫേഴ്സന്റെ വാക്കുകള്‍ കൂടെ കൂടെ ഓര്‍ക്കുന്നത് നല്ലതാണ്.

- ഷാലറ്റ് ജിമ്മി

Thursday, February 20, 2020

താക്കോൽ എന്ന എൻ്റെ അപരനാമം


ഡിസംബർ ഇരുപത്തിയേഴിനായിരുന്നു ഈ വർഷത്തെ തൃശ്ശൂര്ക്കാരുടെ സ്വന്തമായ, ഗിന്നസ് ബുക്കിൽ ഇടം പിടിച്ച ബോൺ നതാലെ. ആ പരിപാടിയുടെ ഭാഗമായി ബസ്സുകളെല്ലാം തിരിച്ചു വിട്ടുകൊണ്ടിരുന്നത് ഞങ്ങളുടെ വീടിൻ്റെ മുന്നിലൂടെ ആയിരുന്നു. സാധാരണ ബസുകൾ ആ വഴി പോകാറില്ല.

ഇത് കണ്ട എൻ്റെ മമ്മിയും, പുള്ളിക്കാരിയെ സഹായിക്കാനായി വീട്ടിൽ വരുന്ന ലീലാമ്മ ചേച്ചിയും കൂടി അവരുടെ പണ്ടത്തെ കാര്യങ്ങൾ എന്നത്തേതും പോലെ അയവിറക്കാൻ തുടങ്ങി.

ലീലാമ്മ ചേച്ചി ഇടുക്കിക്കാരിയാണ്. ഒരുപാട് വര്ഷങ്ങള്ക്കു മുൻപ് തൃശ്ശൂരിൽ വന്നു താമസമാക്കിയതാണ്. മമ്മിയുടെ പോലെ അല്ല, കക്ഷി .

ബസ്സൊക്കെ ഒരുപാട് കയറി പരിചയമുള്ള ആളാണ്.
എന്നിട്ടും പുള്ളിക്കാരി പറയുന്നത് സാധാരണ ഓടുന്ന വഴിയിൽ നിന്ന് ഒന്ന് മാറി ബസ് ഓടിയാൽ ചങ്കു പിടയ്ക്കാൻ തുടങ്ങും എന്നാണ്.

മമ്മിയുടെ അവസ്ഥയും വ്യത്യസ്തമായിരുന്നില്ല....

" ശരിയാ ലീലാമേച്ചി! ... ഞങ്ങൾ കുന്നംകുളത്തു നിന്ന് തൃശ്ശൂരിലേക്ക് വരുമ്പോൾ ചേട്ടൻ ഞങ്ങളെ ബസ് കയറ്റി വിടാറാണ് പതിവ്. റൂട്ടെങ്ങാനും മാറ്റി ചിലപ്പോൾ ആ മുണ്ടൂര് വഴി ബസ് അങ്ങോട്ട് എടുക്കും . അപ്പോൾ വയറിൻറെ ഉള്ളിലൊരു കാളലാ ...."

വയറു കാളിയല്ലേ പറ്റൂ ....

ബസും കയറ്റികൊടുത്ത് ഏതു ബസ് സ്റ്റോപ്പിൽ ഇറക്കി കൊടുക്കണം എന്ന് വരെ ഡാഡി ഡ്രൈവറോട് പറഞ്ഞേൽപ്പിക്കും. മിക്കവർക്കും ഡാഡിയെ അറിയാവുന്നതു കൊണ്ട് ചിലപ്പോഴൊക്കെ അവർ സ്റ്റോപ്പിൽ നിറുത്താതെ മമ്മിയുടെ വീടിനു മുന്നിൽ തന്നെ നിറുത്തി കൊടുക്കും.

അങ്ങനെയുള്ള ആൾക്ക് ചങ്കു പിടയ്ക്കാതെ വയ്യല്ലോ.

ഇത് കേട്ട് കിടക്കുകയായിരുന്ന ഞാൻ ആലോചിച്ചത് ഒരുപാട് വര്ഷങ്ങള്ക്കു മുൻപ് മമ്മിയുടെ ചങ്കിനു ശരിക്കും പണി കൊടുത്ത എൻ്റെ ചില ചെയ്തികളിൽ ഒന്നായിരുന്നു.

എനിക്ക് ഒരു അഞ്ചു - അഞ്ചര വയസ്സ് കാണും. അന്ന് മമ്മി നിറഗർഭിണി . ഈ കാലങ്ങളിൽ ആയിരുന്നു മമ്മിയുടെ ചങ്കിനു പലപ്പോഴും പണി കിട്ടിയിരുന്നത്. പക്ഷെ അതിൻറെ ദൂഷ്യഫലങ്ങൾ അനുഭവിച്ചിരുന്നത് അന്ന് മമ്മിയുടെ വയറ്റിനുള്ളിൽ താമസിച്ചിരുന്ന എൻ്റെ അനിയൻ ചെക്കനായിരുന്നു. അതുകൊണ്ടു തന്നെ ജനിച്ചു കഴിഞ്ഞു ഒരു അഞ്ചു വയസ്സ് വരെ ചെക്കന് എന്നും അസുഖമായിരുന്നു.

പക്ഷെ ഇപ്പോൾ വല്യേ പുള്ളിയാണ് ട്ടോ .... സുന്ദരൻ ....സുമുഖൻ ...ഒരു പാൽഗോവ കണക്കെ ഇരിക്കും ..

ആ ...കഥയിലേക്ക്‌ വരട്ടെ ...

അന്ന് ഞങ്ങൾ ശങ്കർ അയ്യർ റോഡിലുണ്ടായിരുന്ന മമ്മിയുടെ വീട്ടിൽ ആയിരുന്നു താമസം. കക്ഷിയുടെ പ്രസവം പ്രമാണിച്ചു വന്നതായിരുന്നു .

തൊട്ടടുത്ത് ഒരു വീട് മാത്രമേ ഉണ്ടായിരുന്നുള്ളൂ . റോഡിനു എതിർവശത്തായി ഏതാനും ചില വർക്ഷോപ്പുകളും.

ആ വീടിൻറെ മുറ്റത്തു നിന്നിരുന്ന ബൊഗെൻവില്ലയും മുല്ലയും മതിലിനു മുകളിലൂടെ ഞങ്ങളുടെ മുറ്റത്തേയ്ക്ക് പടർന്നു നിന്നിരുന്നു . കളിക്കുവാൻ അനുവദിച്ചിരുന്ന ചില വൈകുന്നേരങ്ങളിൽ അതിൻ്റെ പൂക്കളോടു കൂടിയ കുഞ്ഞു തണ്ടുകൾ വേണമെന്നുള്ളത് എൻ്റെ നിർബന്ധങ്ങളിൽ ഒന്നായിരുന്നു .

കൂടാതെ മുറ്റത്തു നിന്ന് കളഞ്ഞു കിട്ടുന്ന കണ്ണഞ്ചിപ്പിക്കുന്ന സാധനങ്ങൾ പെറുക്കി എടുക്കുക എന്ന പ്രധാന വിനോദവും ഉണ്ടായിരുന്നു..

അന്നും, അമ്മ (മമ്മിയുടെ അമ്മയെ ഞങ്ങൾ പേരക്കുട്ടികൾ 'അമ്മ ' എന്നാണ് വിളിക്കുന്നത്) എന്നത്തേതും പോലെ രണ്ടു കുഞ്ഞു തണ്ടുകൾ എനിക്ക് പൊട്ടിച്ചു തന്നു.

മമ്മിയുടെ അമ്മയും, ഞാനും പിന്നെ മമ്മിയുടെ വല്യച്ചൻറെ മകളായ റീന ചേച്ചിയും മാത്രം ആയിരുന്നു അപ്പോൾ വീട്ടിൽ ഉണ്ടായിരുന്നത്. മമ്മിയുടെ സഹോദരന്മാരും എൻ്റെ ഡാഡിയും ജോലി കഴിഞ്ഞു വീട്ടിൽ എത്തിയിരുന്നില്ല.

അങ്ങനെ ആ പൂക്കളടങ്ങിയ കുഞ്ഞു തണ്ടുകളും കൈപിടിച്ചോണ്ടു കളിച്ചു കൊണ്ടിരുന്ന സമയത്താണ് മുറ്റത്തു എന്തോ കിടന്നു തിളങ്ങുന്നത് കണ്ടത്.

നോക്കിയപ്പോൾ ഒരു വലിയ താക്കോൽ ...ഒരു നിധി കണ്ടെത്തിയ സന്തോഷത്തോടെ ഞാൻ അത് എടുത്തു കളിക്കുവാൻ തുടങ്ങി.

ആ സമയത്തായിരുന്നു മമ്മിയുടെ വലിയമ്മയുടെ മകനായ ജോണി ചേട്ടൻ ആ വഴി വന്നത്. ( ഇന്ന് ജോണി ചേട്ടൻ ജീവിച്ചിരിപ്പില്ല . മുപ്പത്തിയഞ്ചാമത്തെ വയസിൽ പെട്ടെന്നുണ്ടായ ഒരു അസുഖത്തെത്തുടർന്ന് അദ്ദേഹം മരിച്ചു )

സംസാരത്തിനിടയിൽ എൻ്റെ കയ്യിൽ താക്കോൽ കണ്ട ജോണി ചേട്ടൻ പലവട്ടം അത് കളയാൻ പറഞ്ഞെങ്കിലും അനുസരണശീലം തൊട്ടുതീണ്ടാത്തതു കൊണ്ടാകാം ഞാനാ താക്കോൽ കളയാൻ കൂട്ടാക്കിയില്ല.
കുറച്ചു നേരം അമ്മയോട് സംസാരിച്ചു നിന്നിട്ടു ജോണി ചേട്ടൻ തിരിച്ചു പോയി.

'അമ്മ ഉമ്മറത്ത് വന്നിരുന്ന് എൻറെ അച്ചാച്ഛന്മാരെയും ഡാഡിയെയും കാത്തിരിക്കാൻ തുടങ്ങി. അതെ സമയം കളിച്ചു തളർന്ന ഞാൻ നടേലകത്തു വിശ്രമിക്കുകയായിരുന്ന മമ്മിയുടെ അടുത്ത് വന്നു കിടന്നു.

ചെറിയ മയക്കത്തിൽ ആയിരുന്നു, മമ്മി. എനിക്കപ്പോൾ ചുമ്മാ തോന്നി. ഈ താക്കോലോന്നു വായിൽ വെച്ച് കളിച്ചാലോ എന്ന്.

എന്നിട്ടു തള്ളവിരലിലും ചൂണ്ടാണി വിരലിലുമായി താക്കോൽ എടുത്തു ഇങ്ങനെ തുറന്നു പിടിച്ച വായയുടെ മുകളിലായി പിടിച്ചു. പെട്ടെന്നാണ് താക്കോൽ വായിലേക്ക് വീണത്. അന്ന് എനിക്കുണ്ടായ തോന്നൽ ഇന്നും ഞാൻ വളരെ കൃത്യമായി തന്നെ ഓർക്കുന്നു.

" ഭാരമുള്ളതായതു കൊണ്ട് ഈ താക്കോൽ തുപ്പണമെങ്കിൽ എഴുന്നേറ്റിരുന്നു തന്നെ തുപ്പണം. അതിനേക്കാൾ എളുപ്പം വിഴുങ്ങുന്നതല്ലേ ? ...." അതെ " എന്ന് എൻ്റെ മനസ്സ് തറപ്പിച്ചു പറഞ്ഞു. ഞാൻ അങ്ങനെ ആ താക്കോൽ വളരെ ആയാസകരമായി വിഴുങ്ങി.

ഒരഞ്ചു സെക്കൻഡ് കഴിഞ്ഞപ്പോൾ തോന്നി. ഇത്രയൊക്കെ ചെയ്തതല്ലേ...മമ്മിയോട് പറഞ്ഞേക്കാം . മയങ്ങി ക്കിടന്നിരുന്ന പുള്ളിക്കാരിയെ പിടിച്ചുണർത്തി ഞാൻ സന്തോഷത്തോടെ തന്നെ പറഞ്ഞു . " മമ്മീ ....ഞാൻ താക്കോൽ മിണുങ്ങിട്ടോ ..."

ഇത് കേട്ടതും കക്ഷി ഒരൊറ്റ നിലവിളി . അത് കേട്ട് ഓടി വന്നു കാര്യം അറിഞ്ഞ അമ്മയും ആർത്തു നിലവിളിക്കാൻ തുടങ്ങി. എന്നിട്ടു എന്നെ വേഗം ഒക്കത്തെടുത്തോണ്ടു ഓട്ടോ പിടിക്കാനായി മുൻവശത്തേയ്‌ക്കോടി . നിലവിളി കാരണം വഴിയിലൂടെ പോകുന്നവരൊക്കെ കാരണം തിരക്കാൻ തുടങ്ങി.

" എന്താ ശോശന്നം ചേച്ചി പറ്റിയെ ? "

" കുട്ടി താക്കോൽ വിഴുങ്ങി "

എനിക്കാണെങ്കിലോ ആളുകളുടെ മുന്നിൽ എന്നെ ഒക്കത്തെടുത്തതിൻറെ ചമ്മലും.

അതിനു പുറമെ ഇവർ ഇങ്ങനെ കൂട്ടമായി നിലവിളിക്കുന്നതിൻറെ കാര്യവും മനസിലായില്ല.

റീന ചേച്ചി അടുത്ത് വന്നിരുന്നോണ്ട് കരഞ്ഞു കൊണ്ട് എന്നോട് ചോദിക്കുന്നുണ്ട് ..." നീ താക്കോല് വിഴുങ്ങീന്നു തമാശ പറയുന്നതല്ലേ എന്ന് "

" ഞാൻ ശരിക്കും വിഴുങ്ങി റീനേച്ചി" എന്ന് ഞാനും.

ഇത്രയും വലിയ കാര്യങ്ങളിൽ തമാശ പറയേ ...എൻ്റെ കുഞ്ഞു മനസ്സിന് ആ ചോദ്യം അത്ര രസിച്ചില്ല

സ്വതവേ മറ്റു വീടുകളിൽ പോയി താമസിക്കാൻ വിമുഖത കാണിച്ചിരുന്ന റീനേച്ചി ആദ്യായിട്ടാണ് സ്വന്തം വല്യമ്മേടെ വീട്ടിൽ വന്നു താമസിക്കുന്നത് . ഈ സംഭവത്തോട് കൂടി റീനേച്ചി പൂർണമായി ആ പരിപാടി അങ്ങ് നിറുത്തി.

അപ്പോഴേക്കും എൻ്റെ ചെറിയ അച്ചാച്ചന്റെ കൂട്ടുക്കാർ ബഹളമൊക്കെ കേട്ട് അവിടെ വന്നു. കാര്യം അറിഞ്ഞ അവർ പെട്ടെന്ന് തന്നെ ഒരു ഓട്ടോ ഏർപ്പാടാക്കി.

ഓട്ടോയിൽ ഇരിക്കുന്ന സമയത്തു ഞാൻ പറയുന്നുണ്ട് .. " ദേ ...എൻ്റെ വയറിൻറെ വലത്തേ അറ്റത്തായി എന്തോ കുത്തുന്നു എന്ന് ..." ആര് കേൾക്കാൻ ...

ആദ്യത്തെ ആശുപത്രിക്കാർ നിസ്സഹായരായി ഞങ്ങളെ വേറെ ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടു. അവിടെ എത്തി എക്സറേ എടുത്തു നോക്കിയപ്പോൾ ഞാൻ പറഞ്ഞ അതേ സ്ഥലത്തു തന്നെ താക്കോൽ കിടക്കുന്നു.

" ഇപ്പോൾ എന്തായി. വിഴുങ്ങിയ എനിക്കറിയില്ലേ അത് എവിടെയാ കിടക്കുന്നതെന്ന് " എന്ന ഭാവമായിരുന്നു എനിക്ക്.

സത്യത്തിൽ താക്കോലിൻറെ പല്ലു മുഴുവനായി തേഞ്ഞു പോയതുകൊണ്ടും , വെറേ എവിടെയും ഉടക്കി നിൽക്കാതിരുന്നതും കൊണ്ടുമാണ് ജീവന് കുഴപ്പം ഒന്നുമില്ലാതെ ഞാൻ രക്ഷപ്പെട്ടത്.
ഒരു laxative തന്നു ഡോക്ടർ കാര്യം ഒത്തു തീർപ്പാക്കി.

എന്നിട്ടു ചിരിച്ചു കൊണ്ട് എന്നോട് ചോദിച്ചു..." നീ താക്കോൽക്കൂട്ടം തന്നാലും വിഴുങ്ങോ ? " എന്ന്.

ഇന്നും ഡാഡി തൻ്റെ താക്കോൽ കൂട്ടത്തിൽ ആ താക്കോൽ സൂക്ഷിച്ചിട്ടുണ്ട്.

ഇങ്ങനെ ആണ് " തൊളത്ത " എന്ന എൻ്റെ ആദ്യത്തെ അപരനാമം മാറി " താക്കോൽ" എന്നായതു.

മുന്നിൽ അന്ന് രണ്ടു പല്ലില്ലാതിരുന്നത് കൊണ്ട് ചെറിയ അച്ചാച്ചന്റെ കൂട്ടുക്കാർ എന്നെ സ്നേഹത്തോടെ വിളിച്ചിരുന്ന പേരായിരുന്നു തൊളത്ത എന്ന് . ഈ സംഭവത്തിന് ശേഷം അവർ സ്നേഹത്തോടെ എന്നെ ' താക്കോലെ .." എന്ന് വിളിക്കാൻ തുടങ്ങി.

നാളിതു വരെ അവരുടെ നാവിൽ നിന്ന് ഈ സംഭവത്തിനു ശേഷം എൻ്റെ സ്വന്തം പേര് ഞാൻ കേട്ടിട്ടില്ല.

ഇപ്പോൾ ശരിക്കും പേടിയുണ്ട് ...ഞാനൊക്കെ ഭാവിയിൽ അമ്മയാകുന്ന സമയത്തു പലിശ സഹിതം ഇതിനൊക്കെ തിരിച്ചു കിട്ടുമോ എന്ന്.

- ഷാലറ്റ് ജിമ്മി

Wednesday, February 19, 2020

കലശലായി വിവാഹം കഴിക്കാൻ ആഗ്രഹിച്ച നാൾ



ജീവിതത്തിൽ വിവാഹം കഴിക്കാനുള്ള കലശലായ മോഹമുദിച്ചത് ഒരിക്കൽ മാത്രമായിരുന്നു.

അന്നെനിക്ക് വയസ്സ് പന്ത്രണ്ട്...😇😇😌


അതൊരു കഥയാ...പറയാം...

കുട്ടിക്കാലത്തിന്റെ പതിനൊന്നു വർഷം ഞാൻ ചിലവിട്ടത് കുന്നംകുളത്തായിരുന്നു. ആ പേര് കേൾക്കുമ്പോൾ ' 'ഡ്യൂപ്ലിക്കേറ്റിന്റെ നാട് ' എന്ന് പലരുടെയും മനസ്സിൽ ഒരു ചിന്ത ഉയർന്നു പൊങ്ങിയേക്കാം. തികച്ചും സ്വാഭാവികം.അതിൽ അഹങ്കരിക്കാതെ ഇരുന്നിട്ട് കാര്യമില്ല കാരണം കുന്നംകുളത്തെ ഡ്യുപ്ലിക്കേറ്റുകൾ ഒറിജിനലിനെ വെല്ലുന്നതായിരുന്നു.


ഞാൻ ആറാം തരത്തിലെത്തിയപ്പോഴാണ് എം ഡി വർഗീസിന്, അതായതു എൻ്റെ ഡാഡിക്കു ഒരു വീണ്ടു വിചാരം ഉണ്ടായത് . തൻ്റെ കട കുന്നംകുളത്താണെങ്കിലും, ശൈശവം വിടാത്ത ഞങ്ങളുടെ വീട് വിറ്റു എന്തു കൊണ്ട് തൻ്റെ ബന്ധുജനങ്ങൾ ഉള്ള തൃശ്ശൂരിലേയ്ക്കു മാറി താമസിച്ചു കൂടാ എന്ന്. ആ ഉൾവിളി നടപ്പിലാക്കാൻ തീരുമാനിച്ചപ്പോൾ പണി കിട്ടിയത് എനിക്കും.

അതിൻ്റെ ആദ്യ പടിയായി എന്നെ തൃശ്ശൂരിലുള്ള ഒരു കോൺവെൻറ് സ്കൂളിലേയ്ക്ക് പറിച്ചു നട്ടു. സത്യം പറഞ്ഞാൽ, പ്രവേശന പരീക്ഷ എഴുതുന്നതിനു മുൻപായി ആ സ്കൂളിനടുത്തുള്ള ഒരു കുഞ്ഞു ഹോട്ടലിൽ കയറി കഴിച്ച വെള്ളേപ്പവും മുട്ട റോസ്റ്റും ഒഴികെ അവിടെയുള്ള ഒന്നും എനിക്ക് തുലോം പിടിച്ചില്ല.

സ്‌കൂളിലെത്തിയപ്പോൾ ഏകദേശം ഒരെട്ടുമണിയായി കാണും. എങ്ങും നിശബ്ദത. വെള്ള സ്ലീവ് ഷർട്ടും മെറൂൺ കളറിലുള്ള മുട്ടോളമെത്തുന്ന പാവാടയും അതെ നിറത്തിലുള്ള ടൈയും ധരിച്ച കുറച്ചു കുട്ടികൾ അങ്ങിങ്ങായി പാറി നടക്കുന്നു . അതിൽ മുടി ബോബ് ചെയ്ത, കയ്യിൽ കൂർത്ത നഖങ്ങളുള്ള ഇച്ചിരി തടിച്ച ഒരു കുട്ടിയോട് പ്രിൻസിപ്പൽ സിസ്റ്ററുടെ മുറിയേതെന്നു ചോദിച്ചപ്പോൾ അവൾ ഒരു ഭാഗത്തേയ്ക്ക് കൈ ചൂണ്ടി നല്ല സ്ഫുടമായ ഇംഗ്ലീഷിൽ ആ മുറി വ്യക്തമായി കാണിച്ചു തന്നു. ഇത് കേട്ടതും വർഗീസ് ധൃതങ്കപുളകിതനായി.

എന്നെ നോക്കി. അതിൽ " കണ്ടു പടിക്ക് " എന്ന ഭാവവും. അത് കൊണ്ടായിരിക്കും " I am going," " Are you coming?" എന്നതല്ലാതെ മറ്റൊരു ഇംഗ്ലീഷ് വാചകവും അവിടെ പഠിച്ച നാല് കൊല്ലവും ഞാൻ ഉരിയാടാതെയിരുന്നത്.

കുന്നംകുളത്തെ നിഗൂഢതകൾ നിറഞ്ഞ കുന്നുകൾ ഇഷ്ടപ്പെട്ടിരുന്ന എന്നെ പുതിയ സ്‌കൂളും പരിസരവും ഒട്ടും തന്നെ ഭ്രമിപ്പിച്ചില്ല.

കുന്നംകുളം എന്ന പേര് അന്വർത്ഥമാക്കുന്ന തരത്തിൽ ഞങ്ങൾ പതിവായി പോയിരുന്ന പല സ്ഥലങ്ങളും ചെറിയതോ വലിയതോ ആയ കുന്നിൻ മുകളിൽ ആയിരുന്നു.

എല്ലാ ഞായറാഴ്ചകളിലും പോകുന്ന ഒരു കുഞ്ഞു കുന്നിന്മേലുള്ള ഗുഡ് ഷെപ്പേർഡ് എന്ന കത്തോലിക്കാ പള്ളി, അവിടെ നിന്ന് കുറച്ചു ദൂരം പോയാൽ ഞങ്ങളെല്ലാവരും കെങ്കേമമായി പെരുന്നാൾ ആഘോഷിക്കുന്ന മറ്റൊരു കുന്നിൻമേലുള്ള ഗീവർഗീസ് പുണ്യാളന്റെ അടുപ്പുട്ടി പള്ളി, ഞാൻ പഠിച്ചിരുന്ന ബഥനി സെൻറ്‌ ജോൺസ് സ്കൂൾ.....

അത് കൊണ്ട് തന്നെ, കുന്നുകളുടെ നാട്ടിൽ നിന്ന് വരുന്ന എനിക്ക് ഇറക്കത്തേയ്ക്കിറങ്ങി പോകുന്ന പച്ചപരിഷ്ക്കാരികൾ ഉള്ള പുതിയ സ്കൂൾ തീരെ രസിച്ചില്ല.

ഞാൻ പഠിച്ചിരുന്ന ബഥനിയിൽ ആൺകുട്ടികളും പെൺകുട്ടികളും ഉണ്ടായിരുന്നു. കണ്ണെത്താത്ത ദൂരത്തോളം വ്യാപിച്ചു കിടക്കുന്ന ഒരു സ്ഥലത്തായിരുന്നു ഞങ്ങളുടെ സ്കൂൾ. അതുകൊണ്ടു തന്നെ ഒരു കെട്ടിയിടലോ വീർപ്പു മുട്ടലുകളോ ഒന്നും അന്ന് അനുഭവിച്ചിരുന്നില്ല. പുതിയ സ്‌കൂളിൽ ആദ്യം കാണുന്നത് തന്നെ പൂട്ടിയിട്ടിരിക്കുന്ന ഗേറ്റ് ആണ്. സ്വതന്ത്ര്യത്തിന്റെ കഴുത്തിൽ കത്തി വെയ്ക്കുന്ന ഒരു പ്രതീതി. അത് കൊണ്ട് തന്നെയാകാം ബഹിർമുഖയായിരുന്ന ഞാൻ നാലു വർഷം അന്തർമുഖി ആയിരുന്നതും.

ബഥനിക്കു പ്രവേശന കവാടം ഇല്ലെന്നല്ല ഞാൻ പറഞ്ഞു വന്നത്. മറിച്ചു, മരങ്ങളും ചെടികളും പാറകളും സമ്മിശ്രമായ ആ സ്കൂളിൻറെ വ്യാപ്തിയെ പിടിച്ചു കെട്ടിയിടാൻ ആ പ്രവേശന കവാടത്തിനു സാധിക്കുമായിരുന്നില്ല എന്നാണ്.

നിരന്നു നിൽക്കുന്ന ബോഗെൻവില്ലകളും, കുടംപുളിയുടെ അടക്കം വലിയ മരങ്ങളുള്ള വിസ്താരമുള്ള, എന്നാൽ ചെത്തി മിനുക്കിയ ഒരു പറമ്പു കണക്കെ തോന്നിക്കുന്ന രണ്ടു ഗ്രൗണ്ടുകൾ. അതിനിടയിലായി
സാൻഡ്വിച്' കണക്കെ കിടക്കുന്ന ബാസ്കറ്റ് ബോൾ കോർട്ട്.

പറമ്പു കണക്കെ തോന്നിക്കുന്ന ആ സ്ഥലത്തുള്ള മാവുകളും പ്ലാവുകളും ഉൾപ്പെട്ട മരങ്ങളുടെ തണലിൽ ഇരുന്നാണ് ഞങ്ങൾ ഉച്ചഭക്ഷണം കഴിക്കുക പതിവ്. അപ്പോഴാണ് രസകരമായ പല കഥകളും കുഞ്ഞു മനസുകളിൽ പിറവി എടുത്തിരുന്നത്.

അതിലിന്നും മനസ്സിൽ തങ്ങി നിൽക്കുന്നത് സബില പറഞ്ഞ കഥയാണ്. തൊട്ടിലിൽ ഉറക്കാൻ കിടത്തിയിരുന്ന അവളുടെ ചേട്ടനെ ഒരു ഭിക്ഷക്കാരി വന്നു കട്ടോണ്ടു പോയത്രേ . അവളുടെ 'അമ്മ ഒറ്റക്കാലിൽ നിന്ന് തപസ്സു ചെയ്തതിനു ശേഷമാണു ഭിക്ഷക്കാരിയുടെ മനസ്സ് മാറിയതും അവർ അവളുടെ സഹോദരനെ തിരികെ തൊട്ടിലിൽ കൊണ്ടു വന്നു കിടത്തിയതും.

ഭക്ഷണവും, വെടി പറച്ചിലുകളും കഴിഞ്ഞാൽ ഞങ്ങൾ പിന്നെ മുകളിലോട്ടു കയറുകയായി. അവിടെ രണ്ടു ഗോൾ പോസ്റ്റുകൾ ഉള്ള നോക്കെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന മറ്റൊരു ഗ്രൗണ്ട്.

ആ ഗ്രൗണ്ടിന്റെ അങ്ങേ അങ്ങേ ...ഏറ്റവും അങ്ങേ തലയ്ക്കൽ ആണ് ഇന്നെന്റെ ഉറ്റ സുഹൃത്തായ സെല്മയുടെ വീട്.

ഗ്രൗണ്ടിൽ നിന്നും കുറച്ചു പൊങ്ങിയ പ്രദേശത്തു ഇട തൂർന്നു നിൽക്കുന്ന മരങ്ങൾ. അവിടേയ്ക്കു ഞങ്ങൾ പോകുക പതിവല്ല. കാരണം അവിടെയാണ് ' കോമിളിച്ചി' പാർക്കുന്ന നെല്ലിക്കമരം ഉള്ളത്. പിന്നീടെപ്പോഴോ അതെല്ലാം വെട്ടി തെളിച്ചു ഒരു വലിയ ഓഡിറ്റോറിയം പണിഞ്ഞു.

അതിനു തൊട്ടിപ്പുറത്തായി ഒരു വഴിയാണ്. അതിലൂടെ പോയി ഏറ്റവും മുകളിലെത്തിയാൽ കുന്തിരിക്കം മണക്കുന്ന ഒരു ചെറിയ പള്ളി.ആ വഴിക്കപ്പുറത്തായി ഞങ്ങൾ കളിക്കാൻ പോയിരുന്ന മറ്റൊരു സ്ഥലം. അവിടെ ചെറിയതും വലിയതുമായ പാറക്കൂട്ടങ്ങൾ. അതിനടിയിൽ വെള്ളത്തിന്റെ ഉറവകളുണ്ടെന്നു ഞങ്ങൾ വിശ്വസിച്ചിരുന്നു.

ഇതൊന്നും കൂടാതെ, കൂടെ പഠിക്കുന്ന പ്രേമഭാജനങ്ങളെ വിട്ടുള്ള ഒരു പറിച്ചു നടൽ. അഞ്ചാം തരത്തിലും ആറാം തരത്തിലും ഒക്കെ മൊട്ടിട്ട പ്രണയങ്ങൾ പലരും തുറന്നു പറയാതിരുന്നത് റോയൽ എൻഫീൽഡിൽ എന്നെ സ്‌കൂളിൽ കൊണ്ട് ചെന്നാക്കുന്ന ആറടി പൊക്കവും കട്ടി മീശയും ഉള്ള എം ഡി വര്ഗീസിനെ പേടിച്ചായിരുന്നു എന്ന് പലരും പത്തിരുപതു വർ ഷങ്ങൾക്കിപ്പുറം പറഞ്ഞിട്ടുണ്ട്. ഇല്ലെങ്കിൽ ഞാൻ പ്രേമകാവ്യങ്ങൾ തന്നെ രചിച്ചേനെ.

പൂമ്പാറ്റയെ പോലെ പാറി നടന്നിരുന്ന ഞാൻ ചെന്നെത്താത്ത സ്ഥലങ്ങൾ ഇല്ലായിരുന്നു. പക്ഷെ ഒന്നിനെക്കുറിച്ചു മാത്രം കൂടുതലായി എനിക്കറിയാൻ സാധിച്ചില്ല.

അത് എൻ്റെ വീടിനടുത്തുള്ള ഒരു ഗുഹയായിരുന്നു. ചൊവന്നൂർ ഗുഹ എന്നാണ് അതിനെ വിളിക്കുന്നത്. കോൺക്രീറ്റ് കൊണ്ടുള്ള ഒരു ചെറിയ കമാനത്തിലൂടെ കടന്നാൽ ഗുഹാമുഖം കാണാം. എന്നെ ട്യൂഷൻ പഠിപ്പിച്ചിരുന്ന സുനിത ടീച്ചർ കുട്ടിയായിരുന്നപ്പോൾ തൻ്റെ കൂട്ടുകാരുമൊത്തു അതിൻ്റെ പകുതി വരെ പോയിട്ടുണ്ടത്രെ. അവിടെ ഋഷികൾക്കു കിടക്കാൻ പാകത്തിൽ കല്ലിൽ കൊത്തിയുണ്ടാക്കിയ ഒരു കട്ടിൽ അവർ കണ്ടിട്ടുണ്ടെന്ന്. ഞാനാണെങ്കിൽ ആ കമാനത്തിനടുത്തു നിന്ന് ഒന്ന് എത്തി നോക്കിയിട്ടേ ഉളളൂ.

ഇന്നായിരുന്നുവെങ്കിൽ ആ പൊളിച്ചിരിക്കുന്ന വായിലൂടെ കടന്നു അതിൻ്റെ അടിവേര് വരെ ഞാൻ ചികഞ്ഞെടുത്തേനേ. ചരിത്രത്തിനു ഒരു മുതൽക്കൂട്ടും ആയേനെ.

പക്ഷെ അപ്പോഴേക്കും അവരെന്നെ പറിച്ചു നട്ടില്ലേ.

ഇതൊക്കെ ഉള്ളിടത്തു നിന്നാണ് എന്നും ചക്ക കൂട്ടാൻ തരുന്ന ഹോസ്റ്റലിലേയ്ക്ക് എന്നെ പറഞ്ഞു വിട്ടത്. പക്ഷെ അവിടെ വെറും ഒരാഴ്ച. സ്ക്കൂളോ ഇഷ്ടപ്പെട്ടില്ല. അപ്പോഴാണ് ഹോസ്റ്റൽ. ഞാൻ അവിടെ നിന്ന് ചാടി പോകാൻ സാധ്യതയുണ്ടെന്ന് മനസിലാക്കിയ അപ്പോൾ തന്നെ എന്നെ ഡാഡിയുടെ അനുജനായ പോൾ പാപ്പന്റെ വീട്ടിൽ കൊണ്ട് വിട്ടു.

അവിടെ ദേവസ്സ്യപ്പാപ്പൻ, മേരിയമ്മാമ, പോൾ പാപ്പന്റെ ഭാര്യ മിനി ആന്റി, അവരുടെ മകൻ അബി കുട്ടൻ. ചേട്ടൻ റപ്പായി പാപ്പൻ, അനുജൻ തിമത്തി പാപ്പൻ എന്നിവരടങ്ങിയ വര്ഗീസിന്റെ കുടുംബമായിരുന്നു.

വർഗീസിന്റെ വീട്ടിൽ പോകുക എന്ന് പറഞ്ഞാൽ എനിക്കൊരുത്സവമാണ്. പക്ഷെ ഇവിടെ ഞാൻ എന്നും ഉത്സവമാക്കിയത് സ്കൂളിൽ പോകാതിരുന്നാണ്. മൂത്ത പേരക്കുട്ടി ആയതു കൊണ്ടാകാം 'വയ്യ' എന്ന് പറഞ്ഞാൽ ആരും സ്‌കൂളിൽ പോകാനും നിർബന്ധിക്കാറില്ല.

ഇത് കേട്ടറിഞ്ഞു വർഗീസെത്തും. പിന്നെ അടിയുടെ പൊടി പൂരമാണ്. അതിനു ശേഷം കൊട്ടംചുക്കാദി തൈലമിട്ട മേരിയമ്മാമയുടെ തിരുമ്മലും, വർഗീസിന് വയറു നിറയെ ചീത്തയും.

നല്ല അടി വർഗീസിൻറെ കയ്യിൽ നിന്ന് കിട്ടുമായിരുന്നെങ്കിലും എന്നെ പെരുത്തിഷ്ടമാണുട്ടോ.എന്നെ കഴിഞ്ഞേ ഉള്ളൂ മറ്റാരും .ഷേർളി(മമ്മി) കേൾക്കണ്ട ..കാരണം ഷേർളിക്ക് എന്നെക്കാളും പാൽഗോവ ചെക്കനേക്കാളും( അനുജൻ) ഒരിത്തിരി ഇഷ്ടക്കൂടുതൽ വർഗീസിനോടാണ്.

അടി കിട്ടി എൻ്റെ ദേഹത്തും വർഗീസിന്റെ കയ്യിലെ തഴമ്പും കൂടി വരുക എന്നുള്ളതല്ലാതെ വേറെ മെച്ചമൊന്നും കണ്ടില്ല. പഠിച്ച്‌ നല്ല മാർക്ക് വാങ്ങിച്ചിരുന്ന എനിക്ക് പുതിയ സ്‌കൂളിൽ വന്നപ്പോൾ മിക്ക വിഷയങ്ങളിലെ മാർക്കുകൾക്കും പതിനഞ്ചിനു മുകളിലേയ്ക്കു കയറാൻ തന്നെ വൈമനസ്യം.

അങ്ങനെയിരിക്കുമ്പോഴാണ് ഏറ്റവും ഇളയ പാപ്പനായ തിമത്തി പാപ്പന്റെ കല്യാണം. സുന്ദരിയും പതിനെട്ടുക്കാരിയുമായ ബെറ്റി ആന്റി ആണ് വധു. പുതുമോടിയായതിനാൽ അടുക്കളഭാരത്തിൻറെ നേർപകുതി എടുക്കുവാനുള്ള സമയമൊന്നും ആയിട്ടില്ല. അത് കൊണ്ട് തന്നെ കക്ഷി വീടിൻറെ പുറകിലുള്ള അമ്പഴങ്ങ മരവും, കശുമാങ്ങയും. കടച്ചക്കയും, പേരറിയാത്ത മറ്റു ചെടികളും ,ഒരു വലിയ കിണറുമുള്ള പറമ്പിൽ ഒരു ചിത്രശലഭമായി പാറി നടക്കുന്നു. എനിക്കസൂയ കലശലായി.

അപ്പോഴാണ് സ്കൂളെന്ന നരകത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ഏക വഴി കല്യാണമാണെന്ന ചിന്ത വന്നത്. പലതും പയറ്റി നോക്കി ( അത് പിന്നീടൊരിക്കൽ കുറിക്കാം).

എന്നാൽ, ആരും എൻ്റെ കല്യാണത്തെ കുറിച്ച് 'കമ ശിവ' മിണ്ടുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് ബെറ്റി ആന്റി ഗർഭിണിയാകുന്നത്. കല്യാണം കഴിഞ്ഞാൽ ഗർഭിണിയാകുമെന്ന ബോധമൊക്കെ എനിക്കുണ്ടായിരുന്നു. എന്നാൽ, കഴിക്കുന്നതൊക്കെ ഇങ്ങനെ തലതല്ലി ശർദ്ദിച്ചു തീർക്കേണ്ടി വരുമെന്ന അറിവ് എൻ്റെ കല്യാണമെന്ന മോഹത്തെ പാടെ തകർത്തു കളഞ്ഞു.

ഭക്ഷണം കഴിക്കാൻ മടി കാണിച്ചിരുന്ന ബെറ്റി ആന്റിയെ വർഗീസ് ഒരീർക്കലും പിടിച്ചു പേടിപ്പിച്ചു ഭക്ഷണം കഴിപ്പിച്ചിരുന്ന രംഗം കണ്ടപ്പോൾ ഞാനോർത്തു പോയി - ഞാനായിരുന്നു എങ്കിൽ ആ ഈർക്കിളിനു പകരം ചൂലും കെട്ടായിരുന്നേനെ എന്ന്.

വിവാഹമെന്ന മോഹം ഒരു മോഹമേ അല്ലാതായി..അങ്ങനെ ഞാൻ നല്ല കുട്ടിയായി പഠിച്ചു പത്താം തരം പാസ്സായി...

✍️ഷാലറ്റ് ജിമ്മി


രാത്രിയുടെ യാമങ്ങളിൽ .....

  രാത്രിയുടെ യാമങ്ങളിൽ കറുത്തിരുണ്ട ആകാശത്തിനു  താഴെ, കണ്ണ് ചിമ്മി നിൽക്കുന്ന മണ്ണെണ്ണ വിളക്കിനു മുന്നിലിരുന്ന്‌ ഭാവിയുടെ നേർരേഖകൾ വായിച്ചു ...