Published in Metrovartha Life
കൂനമ്മാവ് : ഏകദേശം 60 വർഷങ്ങൾക്കു മുൻപാണ് സാറാമ്മ ആദ്യമായി കൊന്ത കെട്ടാൻ തുടങ്ങുന്നത്. അന്ന് അവർക്കു 11 വയസ്സ്.
"എല്ലു നുറുങ്ങെ പണിയെടുത്താലും പട്ടിണിയും പരാവശ്യവും ഒടുങ്ങാത്ത സമയം," ആ കാലത്തെ കുറിച്ച് സാറാമ്മ വാചാലയായി. " 'അമ്മയും,ഞാനും എൻ്റെ മൂന്നു ചേച്ചിമാരും പകലന്തിയോളം കൊന്ത കെട്ടിയിട്ടാണ് ഞങ്ങളുടെ കുടുംബം പുലർന്നു പോന്നിരുന്നത്.ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. അതിൽ നിന്ന് കിട്ടിയിരുന്ന വരുമാനത്തിലാണ് ഞങ്ങളുടെ വയറുകൾ നിറഞ്ഞിരുന്നത്.
ഇന്ന് സാറാമ്മ തൻ്റെ എഴുപതുകളിലേയ്ക്ക് കാലൂന്നിയിരിക്കുന്നു. കഴിഞ്ഞ ഒക്ടോബറിൽ ( കൊന്ത മാസം
) കൊന്ത കെട്ടുന്നതിൽ 25 വർഷം പൂർത്തിയാക്കിയവരെ കൂനമ്മാവിലെ വിശുദ്ധ ചാവറ കുര്യാക്കോസ് സേവനം അനുഷ്ടിച്ച പള്ളിയായ സെൻറ് ഫിലോമിനസിൽ വെച്ച് വരാപ്പുഴ അതിരൂപത മെത്രാപോലീത്ത ജോസഫ് കളത്തിപ്പറമ്പിലിൻറെ നേതൃത്വത്തിൽ ആദരിക്കുകയുണ്ടായി. അതിൽ സാറാമ്മയും ഉണ്ടായിരുന്നു.
" സന്തോഷത്തിൻറെ നിമിഷങ്ങൾ തന്നെയായിരുന്നു അത്. പണവും പ്രതാപവും ഒന്നും ഇല്ലായിരിക്കാം. പക്ഷെ ഒരുപാട് അനുഗ്രഹങ്ങൾ കൊന്ത കെട്ടൽ വഴി ഉണ്ടായിട്ടുണ്ട് ട്ടോ ," സാറാമ്മ അധികം വലുപ്പമില്ലാത്ത തൻ്റെ ഓട് മേഞ്ഞ വീട്ടിൽ ഇരുന്നു കൊണ്ട് പറഞ്ഞു. ചുവരിൽ അങ്ങിങ്ങായി സാറാമ്മ തന്നെ കെട്ടിയെടുത്ത വിവിധ വർണ്ണങ്ങളിലുള്ള കൊന്തകൾ തൂക്കിയിട്ടിരിക്കുന്നു.
ഒരു നടയിലകവും രണ്ടു ചെറിയ മുറികളുമുള്ള വീട്. സാറാമ്മയെ കാണാനായി വീട്ടിലേയ്ക്കു കയറിയപ്പോൾ ഒരു പഴകി ദ്രവിച്ച കസേരയിൽ ഇരുന്ന് അവർ എന്തോ ആലോചിച്ചിരിക്കുകയായിരുന്നു. കൊന്ത കെട്ടലിനെ കുറിച്ചെഴുതാനാണ് എന്ന് പറഞ്ഞപ്പോൾ വളരെ സന്തോഷത്തോടെ സ്വീകരിച്ചിരുത്തി.
"കൊന്ത ഗ്രാമം " എന്ന പേരിൽ പ്രസിദ്ധമായ കൂനമ്മാവിൻറെ ചരിത്രം പറയുകയാണെങ്കിൽ ഏകദേശം 175 വർഷത്തെ കൊന്ത കെട്ടൽ പാരമ്പര്യം ഈ ഗ്രാമത്തിനാവകാശപ്പെടാനുണ്ട്.
കൂടാതെ സ്ത്രീശാക്തീകരണത്തിനുതകുന്നതിനുള്ള കാതലായ സംഭാവനയും അന്ന് അത് മുന്നോട്ടു വെച്ചു.
അന്നുണ്ടായിരുന്ന പല അനുയോജ്യ ഘടകങ്ങളും സ്ത്രീകളെ ഈ വ്യവസായത്തിലേയ്ക്കാകര്ഷിച്ചുവെന്നു സെൻറ് ഫിലോമിനാസ് മുൻ പള്ളി അസിസ്റ്റന്റ് വികാരി ഫാദർ വര്ഗീസ് എടത്തിൽ പറഞ്ഞു. " അന്ന് സ്ത്രീകളെ ജോലിക്കു വിടുന്ന പതിവൊന്നുമില്ലായിരുന്നല്ലോ.കൊന്ത കെട്ടൽ ആണെങ്കിൽ വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ ചെയ്യാം. അവർക്കു വീട്ടിലെ ജോലിയും യാതൊരു ബുദ്ധിമുട്ടും കൂടാതെ നിർവഹിക്കുകയും ചെയ്യാം. ഇത്ര സമയം ജോലി ചെയ്യണമെന്ന യാതൊരു വ്യവസ്ഥയും ഇല്ലായിരുന്നു. അത് കൊണ്ട് തന്നെ പുരുഷന്മാരും അവരെ പ്രോത്സാഹിപ്പിച്ചിരുന്നു.കൂടാതെ, ഇങ്ങനെ കെട്ടിയെടുക്കുന്ന കൊന്തകളുടെ വില്പന പുരുഷന്മാർ ഏറ്റെടുത്തിരുന്നു."
വര്ഷങ്ങള്ക്കു മുൻപ് കടൽ കടന്നെത്തിയ മിഷനറിമാരാണ് ഈ വ്യവസായത്തിന് നാന്ദി കുറിച്ചത് എന്ന് പറയുന്നതിൽ തെറ്റില്ല, വിശപ്പകറ്റി വിശ്വാസം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അവർ അതിനു തുടക്കമിട്ടത്.
വി.ചാവറ കുര്യാക്കോസ് ഇവിടെ സേവനമനുഷ്ഠിച്ചതു കൂടാതെ ഭാരതത്തിലെ ആദ്യ ക്രൈസ്തവ സന്യാസിനി സമൂഹത്തിനു രൂപം കൊടുത്ത ദൈവദാസി മദർ ഏലീശ്വായുടെ നേത്രത്വത്തിലാണ് സ്ത്രീകൾ ആദ്യമായി കൂനമ്മാവിൽ കൊന്ത കെട്ടൽ അഭ്യസിക്കാൻ തുടങ്ങിയതെന്ന് ഫിലോമിനാസ് പള്ളി വികാരി ഫാദർ ഫ്രാൻസിസ് ഡിക്സൺ ഫെർണാണ്ടസ് പറഞ്ഞു.
" ഇത് ഒരുപാട് സ്ത്രീകൾക്ക് ഒരു തൊഴിൽ നൽകുക മാത്രമല്ല മറിച്ചു സ്ത്രീശാക്തീകരണത്തിനുതകുന്നതുമായ ഒരു വലിയ പങ്കു വഹിക്കുകയും ചെയ്തു. ദാരിദ്ര്യം അലട്ടിയിരുന്ന മിക്ക വീടുകളിലെയും സ്ത്രീകളെ ഈ വ്യവസായത്തിലൂടെ മുന്നോട്ടു കൊണ്ട് വന്നു അവർക്കു ഒരു ജീവിത മാർഗം കൊടുക്കുകയായിരുന്നു മദർ ഏലീശ്വാ ചെയ്തതെന്നു ഫാദർ ഡിക്സൺ അഭിപ്രായപ്പെട്ടു.
ആ കാലങ്ങളിൽ ഇറ്റലിയിൽ നിന്നും മറ്റു വിദേശരാജ്യങ്ങളിൽ നിന്നുമായിരുന്നു കൊന്തകൾ ഇവിടേയ്ക്ക് വന്നു കൊണ്ടിരുന്നത്. എന്നാൽ അത്തരം കൊന്തകളുടെ ആവശ്യങ്ങൾ വർധിക്കുകയും കൊണ്ട് വന്നിരുന്ന കൊന്തകളുടെ ശേഖരം കുറയുകയും ചെയ്തതോടെ ഇവിടെ തന്നെ അതുല്പാദിക്കാൻ തീരുമാനിക്കുകയായിരുന്നു, അദ്ദേഹം തുടർന്നു.
തുടർന്ന് വീടുകൾ തോറും കയറി ഇറങ്ങി സ്ത്രീകളെ ഇതിലേയ്ക്ക് ക്ഷണിക്കുകയും അവർക്കു മഠത്തിൽ കൊന്ത കെട്ടൽ അഭ്യസിപ്പിക്കാൻ വഴി ഒരുക്കി കൊടുക്കുകയും ചെയ്തു. ജാതി മത ഭേദമില്ലാതെ കൊന്ത കെട്ടൽ പഠിക്കാൻ അന്ന് സ്ത്രീകൾ മുന്നോട്ടു വന്നിരുന്നു. അങ്ങനെ കൊന്ത കെട്ടൽ വ്യാപകമായതോടെ ഇവിടെ നിർമിക്കുന്ന കൊന്തകൾ, കാശുരൂപങ്ങൾ തുടങ്ങിയവ വിദേശത്തേയ്ക്കും കയറ്റി അയക്കപ്പെടുവാൻ തുടങ്ങി. അങ്ങനെ അതൊരു വൻ വ്യവസായമായി വളർന്നു.
ഇന്നും ഏകദേശം മൂന്നൂറോളം പേർ ഈ ഭാഗത്തു കൊന്ത കെട്ടൽ വ്യവസായത്തിൽ വ്യാപൃതരാണ്.
അന്ന് പതിനൊന്നു പേർ ആയിരുന്നു ഞങ്ങൾക്ക് പണികൾ തന്നിരുന്നത്. പറക്കാട് ഔസേപ്പച്ചൻ ചേട്ടൻ,കോച്ചാവുസേപ്പുണ്ണി ചേട്ടൻ....ചില പേരുകൾ സാറാമ്മ തുടരുന്നതിനിടയിൽ ഞൊടിയിടയിൽ ഓർമ്മിച്ചെടുത്തു.
" ഒരാളിൽ ആശ്രയിച്ചു മാത്രം കൊന്തകൾ കെട്ടുക എന്നുള്ളത് അന്ന് അല്പം ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.കാരണം ഒരാൾക്ക് തന്നെ ഇടവിടാതെ ഞങ്ങൾക്ക് പണി തരാൻ കഴിയണമെന്നില്ല."
അങ്ങനെ പോയിരുന്ന സാറാമ്മയുടെ ജീവിതത്തിൽ ഒരു മാറ്റം സംഭവിച്ചത് അവരുടെ വിവാഹത്തോടെയായിരുന്നു. എന്നാൽ മൂന്നു മക്കൾ ആയതിനു ശേഷം ഒരു നാൾ ഭർത്താവു ഉപേക്ഷിച്ചു പോയപ്പോഴും അവർക്കു ഏക സഹായം ഈ കൊന്ത കെട്ടൽ തന്നെയായിരുന്നു.
"ഞാൻ പിന്നെയും എൻ്റെ അമ്മയുടെയും ചേച്ചിമാരുടെയും കൂടെ കൂടി കൊന്ത കെട്ടി തുടങ്ങി,"
ഇപ്പോൾ കൊന്ത കെട്ടുന്നത് നിറുത്തിയോ എന്ന് ചോദിച്ചപ്പോൾ സാറാമ്മ പറഞ്ഞു " നിറുത്തിയിട്ടൊന്നുമില്ല..കണ്ണിനു ഒരോപ്പറേഷൻ വേണ്ടി വന്നു. അപ്പോൾ കുറച്ചു ദിവസം നിറുത്തി വെച്ചെന്നു മാത്രം.
സാറാമ്മയുടെ കുടുംബം പോലെ ഒട്ടനവധി കുടുംബങ്ങളുടെ വരുമാനമാർഗമായി കൊന്ത കെട്ടൽ തുടർന്നു കൊണ്ടിരിക്കുന്നു. വരുമാന മാർഗമില്ലാതെ സ്വന്തം താല്പര്യത്തിൻറെ പേരിലും കൊന്ത കെട്ടുന്നവർ കൂനമ്മാവിൽ കുറവല്ല.
by ഷാലറ്റ് ജിമ്മി

No comments:
Post a Comment